ഭരണത്തിലെ തെറ്റുകൾക്ക് എതിരെ പ്രതികരിച്ചാൽ ജനപ്രതിനിധിയുടെ തല പോലും തല്ലിചതക്കുന്നതാണ് സർക്കാർ നയമെന്ന വിമർശനവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ. വീഴ്ചകൾ മാത്രം ശീലമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി യൂണിവേഴ്സിറ്റികളുടെ വിശ്വാസ്യത തകർക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തിക്കര പക്കിയെയും കായംകുളം കൊച്ചുണ്ണിയെയും പോലും നാണിപ്പിക്കുന്ന നടപടികളുമായി നിൽക്കുകയണ് മന്ത്രി ജലീലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഷിബു ബേബിജോൺ പരിഹസിക്കുന്നു. യൂണിവേഴ്സിറ്റികളിൽ തട്ടിപ്പ്, പി.എസ്.സിയിൽ തട്ടിപ്പ്, വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകൾ ഏതുമാകട്ടെ ന്യായീകരണവുമായി മന്ത്രി തയ്യാറാണെന്നും ഈ മന്ത്രിക്ക് ഡോക്ടറേറ്റ് ലഭിച്ചത് തട്ടിപ്പുകൾ ന്യായീകരിക്കുന്നതിലാണോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പോരാട്ടങ്ങളെ പോലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന വ്യാമോഹം പിണറായി സർക്കാരിന് വേണ്ട.!
ഭരണത്തിലെ തെറ്റുകൾക്ക് എതിരെ പ്രതികരിച്ചാൽ ജനപ്രതിനിധിയുടെ തല പോലും തല്ലിചതക്കുന്ന പിണറായി ഭരണകൂടം..... മലയാളിയുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ അഭിമാന അടയാളപ്പെടത്തലുകളായ യൂണിവേഴ്സിറ്റികളുടെ വിശ്വാസ്യത തകർക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി. വീഴ്ചകൾ മാത്രം ശീലമാക്കി തനിക്ക് കാര്യശേഷിയില്ലാ എന്ന് തെളിയിക്കുന്ന മന്ത്രിയെ സംരക്ഷിച്ചു താലോലിക്കുന്ന പിണറായി മുഖ്യനും.!
ഇതുപോലെ വിദ്യാഭ്യാസ മേഖലയെ കുത്തഴിഞ്ഞ ഭരണ നിർവ്വഹണത്തിന്റെ കൂത്തരങ്ങാക്കി മാറ്റിയ കാലഘട്ടം കേരളത്തിൽ ഉണ്ടായിട്ടില്ല. ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും പോലും നാണിക്കുന്ന നടപടികളുമായി നിൽക്കുന്ന മന്ത്രി ജലീലിനോട് അഭ്യർത്ഥിക്കാനുള്ളത് താങ്കൾ മലയാള യുവതയുടെ ക്ഷമയെ ചോദ്യം ചെയ്യരുത്. യൂണിവേഴ്സിറ്റിയും പി.എസ്.സിയും ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷയാണ്, അതിൽ മന്ത്രിതന്നെ കരിനിഴൽ വീഴ്ത്തുന്ന നടപടികൾ നടത്തുമ്പോൾ അമ്മ വേലിചാടിയാൽ മകൾ മതിൽചാടും എന്നതുപോലെ കൂടെനിൽക്കുന്നവർക്ക് എന്തും ചെയ്യാനുള്ള ലൈസൻസായി താങ്കളുടെ മന്ത്രി പദവി മാറിയെന്നത് മലയാളിയുടെ വർത്തമാനകാല ദുര്യോഗമാണ്.!
യൂണിവേഴ്സിറ്റികളിൽ തട്ടിപ്പ്, പി.എസ്.സിയിൽ തട്ടിപ്പ്, വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകൾ ഏതുമാകട്ടെ ന്യായീകരണവുമായി ഈ മന്ത്രി റെഡിയാണ്. വിദ്യാഭ്യാസ മേഖലയിൽ ഇത്രമേൽ നശീകരണഭരണം നടത്തിയിട്ട്, സകല തട്ടിപ്പുകളും അലങ്കാരമാക്കി ന്യായീകരിക്കുന്ന ഈ മന്ത്രിക്ക് ഡോ്ര്രകറേറ്റ് ലഭിച്ചത് തട്ടിപ്പുകൾ ന്യായീകരിക്കുന്നതിൽ ആണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.!
എല്ലാം ശരിയാക്കാമെന്ന് ഇനി മലയാളി കേട്ടാൽ അത് പറയുന്നവരെ ശരിയാക്കുന്ന മാനസികാവസ്ഥയിലേക്ക് മലയാളിയെ എത്തിച്ചൂ എന്നതാണ് പിണറായി ഭരണത്തിന്റെ ഇതുവരെയുള്ള ബാക്കിപത്രം.!
പോലീസിന്റെ അടികൊണ്ട് തലപൊട്ടി ചോര ഒലിച്ചു നിൽക്കുന്ന ഷാഫി പറമ്പിൽ എം.എൽ.എയും അഭിജിത്തുൾപ്പടെയുള്ള കെ.എസ്.യു പ്രവർത്തകരെയും കപ്പോൾ ഇന്നത്തെ ദിവസം ഇതുകൂടെ ഓർമ്മപ്പെടുത്തിയേ മതിയാകൂ, അവകാശ പോരാട്ടങ്ങൾ ഒരുപാട് നടന്ന കേരളനാട്ടിൽ തെറ്റുകൾക്ക് നേരെ പ്രതികരിച്ചാൽ ലാത്തിയും തോക്കും കൊണ്ട് നേരിടാമെന്ന മിഥ്യാധാരണ പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് വേണ്ട.!