kaumudy-news-headlines

1. പാലാരിവട്ടം മേല്‍പാലം പൊളിക്കലില്‍ സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുന്‍പ് ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് ഹൈക്കോടതി. മൂന്നു മാസത്തിന് അകം പരിശോധന നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം. പാലം നിര്‍മ്മിച്ച ആര്‍.ഡി.എ്സ് കമ്പനി ഭാര പരിശോധനയുടെ ചെലവ് മുഴുവന്‍ വഹിക്കണം എന്നും പരിശോധന നടത്താന്‍ ഏത് കമ്പനി വേണം എന്ന് സര്‍ക്കാരിന് തീരുമാനിക്കാം എന്നും കോടതി. പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട അഞ്ച് ഹര്‍ജികള്‍ പരിഗണിക്കവെ ആണ് ഹൈക്കോടതി നിര്‍ദ്ദേശം.


2. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള രഹസ്യ മൊഴി എടുപ്പ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരുക ആണ്. മുഖ്യപ്രതി ജോളിയുടെ സഹോദരങ്ങളായ ജോസ്, ബാബു എന്നിവരുടെ രഹസ്യ മൊഴി ആണ് രേഖപ്പെടുത്തിയത്. മറ്റൊരു സഹോദരന്‍ നോബിള്‍, സഹോദരി ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യ മൊഴി നാളെ രേഖപ്പെടുത്തും. ജോളിയുടെ സുഹൃത്തും ബി.എസ്.എന്‍.എല്‍ ജീവനക്കാരനും ആയ ജോണ്‍സന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. ഇതിനായി കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും. നേരത്തെ കൂടത്തായി കേസില്‍ ഫീ പോസ്റ്റുമോര്‍ട്ടം നടത്തി എങ്കിലും മരിച്ചവരുടെ ശരീരത്തില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. സംസ്‌കരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സയനൈഡിന്റെ സാന്നിധ്യം അറിയാന്‍ കഴിഞ്ഞില്ല എന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ ആണ് അറിയിച്ചത്
3. അയോധ്യ തര്‍ക്ക ഭൂമി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് എതിരെ മുസ്ലീം സംഘടനകള്‍ റിവ്യൂ ഹര്‍ജി നല്‍കും. കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുള്ള, കേസിലെ ആദ്യ കക്ഷികളില്‍ ഒരാളായ ഹാജി അബ്ദുള്‍ അഹമ്മദിന്റെ മക്കള്‍ എന്നിവരാണ് പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്. ഇവര്‍ അടുത്ത ദിവസം തന്നെ ഹര്‍ജി സമര്‍പ്പിച്ചേക്കും. ഭരണഘടനാ ബെഞ്ച് വിധിക്ക് എതിരെ പുനപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ ഇതോടെ ഏഴ് മുസ്ലീം കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേസിലെ പ്രധാന കക്ഷികളില്‍ ഒരാളായ സുന്നി വഖഫ് ബോര്‍ഡ് പുന പരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. 26ന് ലഖ്നൗവില്‍ വഖഫ് ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഈ നിര്‍ണായക യോഗത്തില്‍ ആവും ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുക.
4. നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രവാക്യം വിളിച്ചതിന് 4 എം.എല്‍.എമാര്‍ക്ക് ശാസന. റോജി എം. ജോണ്‍, ഐ.സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്ക് എതിരായ നടപടി, മുദ്രാവാക്യം വിളിച്ചതിന്. എം.എല്‍.എമാരെ ശാസിച്ച സ്പീക്കറുടെ നടപടയില്‍ സഭയില്‍ പ്രതിഷേധം. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുന്‍പ് സ്പീക്കറുടെ ഡയസില്‍ കയറിയ ചിത്രങ്ങളും ആയായിരുന്നു പ്രതിഷേധം
5. തലയടിച്ച് പൊട്ടിച്ചത് ഏത് ചട്ടപ്രകാരം എന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. പ്രതിപക്ഷത്തിന് മാത്രമാണോ ചട്ടങ്ങള്‍ ബാധകം എന്നും എം.എല്‍.എ ചോദിച്ചു. സഭയുടെ അവസാന ദിവസമായ ഇന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. എം.എല്‍.എയെ മര്‍ദിച്ചതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം എന്ന് ആവശ്യം. പ്രതിഷേധം നിര്‍ഭാഗ്യകരം എന്ന് സ്പീക്കര്‍. ജനാധിപത്യ ബോധ്യത്തോടെ നടപടി അംഗീകരിക്കണം എന്ന് സ്പീക്കര്‍ അറിയിച്ചു.
6. മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തിഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണം ആവശ്യത്തില്‍ വിദ്യാര്‍ത്ഥികളും ആയി ഐ.ഐ.ടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരത്തിലേക്ക് കടക്കും. അതേസമയം, സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കും. രണ്ട് തവണ ഐ.ഐ.ടിയില്‍ എത്തി അദ്ധ്യാപകരെ ചോദ്യം ചെയ്‌തെങ്കിലും ദുരൂഹതയുള്ള മറുപടി ലഭിച്ചില്ല എന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
7. സഹപാഠികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ ചോദ്യം ചെയ്‌തെങ്കിലും അദ്ധ്യാപകര്‍ക്ക് എതിരെ സംശയകരമായ മൊഴി നല്‍കിയിട്ടില്ല എന്ന് അന്വേഷണ സംഘം വിശദീകരിക്കുന്നു. ഫാത്തിമ മരണപ്പെട്ട ദിവസത്തിന്റെ തലേ ദിവസം രാത്രി 12 മണിവരെ ഫാത്തിമയെ മുറിക്ക് പുറത്ത് വച്ച് കണ്ടിരുന്നതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബെല്‍ ഫോണിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വിശദമായി വിലയിരുത്തിയ ശേഷമാകും തുടര്‍നടപടി. ഫാത്തിമയുടെ ലാപ്‌ടോപ്പും ടാബും ഇത് വരെയും അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല.
8. ബി.പി.സി.എല്‍ ഉള്‍പ്പടെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാന്‍ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കി. ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഭാരത് പെട്രോളിയം, ഷിപ്പിംഗ് കോര്‍പ്പറേഷന്‍, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍, തെഹ്രി ഹൈഡ്രോ ഡെവലപ്മന്റെ് കോര്‍പ്പറേഷന്‍, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ എന്നിവയുടെ ഓഹരി വില്‍പനക്കാണ് അനുമതി. ഭാരത് പെട്രോളിയത്തില്‍ സര്‍ക്കാറിന്റെ 53.75 ശതമാനം ഓഹരികളും വില്‍ക്കാനാണ് തീരുമാനം. സ്ഥാപനത്തിന്റെ ഭരണവും കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയും. ഷിപ്പിംഗ് കോര്‍പ്പറേഷനിലെ 53.75 ശതമാനം ഓഹരികളാവും വില്‍ക്കുക. നിലവില്‍ 63.75 ശതമാനമാണ് ഷിപ്പിംഗ് കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ഓഹരി
9. കണ്ടെയ്നര്‍ കോര്‍പ്പറേഷനിലെ 30.9 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും. ഇതിനൊപ്പം പല പൊതുമേഖല സ്ഥാപനങ്ങളിലേയും ഓഹരി പങ്കാളിത്തം കുറക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്. ഐ.ഒ.സി, എല്‍.ഐ.സി, ഒ.എന്‍.ജി.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനാണ് നീക്കം. ഇതിലൂടെ ഏകദേശം 33,000 കോടി സ്വരൂപിക്കും. സ്‌പെക്ട്രം ലേലതുക അടക്കാന്‍ കുടിശ്ശിക വരുത്തിയ കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തെ മൊറട്ടോറിയവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ക്ക് ആണ് ആനുകൂല്യം ലഭിക്കുക.