walayar-

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.. വിജിലൻസ് ട്രൈബ്യൂണൽ മുൻ ജഡ്‌ജി എസ്. ഹനീഫയ്ക്കാണ് അന്വേഷണ ചുമതല.

സഹോദരിമാരുടെ മരണം സംഭവിച്ച കേസിൽ പൊലീസിനു സംഭവിച്ച വീഴ്ച, പ്രതികൾ കുറ്റവിമുക്തരാക്കപ്പെടാൻ ഇടയായ സാഹചര്യം എന്നീ കാര്യങ്ങളായിരിക്കും ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണ പരിധിയിൽ വരിക. ഏകാംഗ ജുഡീഷ്യൽ കമ്മീഷനെയാണ് ഇപ്പോൾ സർക്കാർ നിയോഗിച്ചിരിക്കുന്നത്. ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായിരുന്നു റിട്ടയേർഡ് ജഡ്ജിയായ എസ് ഹനീഫ.

വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

രണ്ടു പെൺകുട്ടികൾ മരിച്ച കേസിൽ പോക്‌സോ കോടതി വിചാരണ നടത്തി വെറുതെ വിട്ട മൂന്നു പ്രതികൾക്കും നോട്ടീസ് അയയ്ക്കുന്നതിനും കോടതി തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും സ്വാഭാവിക മരണമെന്ന നിലയിൽ കേസ് അന്വേഷിച്ചു എന്നും നിശിതമായ വിമർശനം ഉയർത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കൂറുമാറിയ സാക്ഷികൾക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുത്തില്ലെന്നും ലാഘവത്തോടെയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചതെന്നും സർക്കാർ അപ്പീൽ ഹർജിയിൽ പറയുന്നു.


2017 ജനുവരി 13ന് മൂത്ത കുട്ടിയെയും മാർച്ച് 4ന് ഇളയ കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളുടെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടികൾ ജീവനൊടുക്കിയെന്നാണു കേസ്.