shane-nigam

തിരുവനന്തപുരം: വെയിൽ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ തനിക്കെതിരെ പ്രചരിക്കുന്ന തെറ്റായ വാർത്തകളാണെന്ന് നടൻ ഷെയ്ൻ നിഗം. വെയിൽ എന്ന സിനിമയുമായി താൻ സഹകരിക്കുന്നില്ല എന്ന എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു. സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രീകരണ വേളയിൽ ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും താരം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്‌ന പരിഹാരങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍ വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു.

പ്രസ്തുത സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. വെയില്‍ എന്ന സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.

വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ പങ്കെടുത്ത സമയം വിവരം

16-11-2019 8.30AM 6.00 PM
17-11-2019 5.00AM 9.00 PM
18-11-2019 9.30AM 9.00 PM
19-11-2019 10.00 TO 20-11-2019 2.00 AM
20-11-2019 4.30PM TO 21-11-2019 2.00AM

രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയില് സിനിമയുടെ സംവിധായകന് ശരത്ത് എന്റെ അമ്മയെ ടെലിഫോണില് വിളിക്കുകയും 'ഈ ആറ്റിറ്റിയൂഡ് ആണെങ്കില്‍ ഷെയിന് എതിരെ ഫെഫ്കയിലും നിര്‍മ്മാതാക്കളുടെ അസോസിയേഷനിലും പരാതിപ്പെടും' എന്നുമാണ് പറഞ്ഞത്.

ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാന് കഷ്ടപെടുന്നു എന്നുണ്ടെങ്കിലും ഒടുവില്‍ പഴികള് മാത്രമാണ് എനിക്ക് ലഭിക്കുന്നത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അല്പം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ ഞാന്‍ ഉടനീളം ആവശ്യപെട്ടിരുന്നുള്ളൂ. തെറ്റായ വാര്‍ത്തകള് പ്രചരിക്കുന്നത് ശ്രദ്ധയില് പെട്ടതിനാല് മാത്രമാണ് ഇത്തരത്തില് ഒരു കുറിപ്പ് എഴുതിയത്. നിങ്ങള് എങ്കിലും സത്യം മനസ്സിലാക്കണം...

ഷെയ്ൻ സിനിമയുമായി സഹകരിക്കാൻ തയ്യാറാവുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകിയിരിക്കുകയാണ്. ഷെയ്‌നിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ അമ്മയെ അറിയിച്ചു. അങ്ങനെയെങ്കിൽ ഷെയ്‌നിന് വിലക്ക് വരാനുള്ള സാധ്യതയാണുള്ളത്. ഷെയ്ൻ സഹകരിക്കാത്തതിനെ തുടർന്ന് വെയിലിന്റെ ഷൂട്ട് മുടങ്ങിയിരിക്കുകയാണ്.