student-

സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അദ്ധ്യാപകർക്കെതിരെ മുദ്രാവാക്യവിളിയുയർത്തി. മരിച്ചതല്ല കൊന്നതാണ് എന്ന പ്ളക്കാഡുകൾ ഉയർത്തി പ്രതീകാത്മകമായി പാമ്പിനെയടക്കം കഴുത്തിൽ തൂക്കിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. അദ്ധ്യാപകർക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.

അതേസമയം, ജില്ലാ ജഡ്ജിയടക്കം സ്കൂളിലെത്തി പരിശോധന നടത്തി. ഹെെക്കോടതി വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. "കേരളം ഏറ്റെടുത്ത വിഷയമാണ് ഷഹലയുടെ മരണം. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയാണ് വേണ്ടത്. ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം. അതിനുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. കേവലം ഒരു പരിശോധനയിൽ കാര്യം ഒതുക്കാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമഗ്രമായ റിപ്പോർട്ടും അതിൽ നടപടിയും ഉണ്ടാകുമെ"ന്നും ജില്ലാ ജഡ്ജി പറഞ്ഞു.

വയനാട്ടിലെ സ്കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് വയനാട് ജില്ലാ കളക്ടറുടെ നിർദേശം നൽകി. സ്കൂളുകളിൽ അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിർദേശം നൽകി. ഇഴജന്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയാൽ അവയെ കൈകാര്യംചെയ്യുന്നതിന് വനംവകുപ്പിന്റെ സേവനം ഉറപ്പുവരുത്താനും നിർദേശമുണ്ട്