vava-suresh

തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സംഭവത്തിൽ അനാസ്ഥ കാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമുയരുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും മുന്നറിയിപ്പുമായി വാവ സുരേഷ് രംഗത്തെത്തി.

'എന്നെ ഏറ്റവും അധികം വേദനിപ്പിച്ച സംഭവമാണ്. ഷെഹനാസ് ഷെറിൻ എന്ന എന്റെ കൊച്ചനുജത്തിയുടെ ജീവൻ നഷ്‌ടമായി. ആ അനിയത്തിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കേരളത്തിലെ എല്ലാ അധികാരികളോടും സ്‌കൂൾ അധികൃതരോടും എനിക്ക് ചിലത് പറയാനുണ്ട്. ഞാൻ സന്ദർശിച്ച പല സ്‌കൂളുകളിലേയും പറമ്പ് കാടുപിടിച്ചിരിക്കുന്ന സ്ഥിതിയാണ്. മതിൽ കെട്ടി അതിരി തിരിച്ചിരിക്കുന്നത് പാറ ഗ്യാപ്പിട്ട് അടുക്കിയാണ്. സ്‌കൂൾ അങ്കണങ്ങളിൽ മതിൽ കെട്ടുമ്പോൾ ഒരു കാരണവശാലും ഗ്യാപ്പിട്ട് ചെയ്യരുതെന്ന് ഞാൻ എല്ലാ പ്രോഗ്രാമുകളിലും പറയാറുണ്ട്. സിമന്റും മണലും ലാഭിക്കാനായി ഇങ്ങനെ ഓരോന്നും ചെയ്യുമ്പോൾ കുട്ടികളുടെ ജീവൻ വച്ച് കളിക്കാതിരിക്കുക. മാത്രമല്ല കുട്ടികൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഒരു കാണവശാലും സ്‌കൂളിന്റെ ചുറ്റുപാടിൽ നിക്ഷേപിക്കരുത്. മണ്ടത്തരമാണത്. വേസ്‌റ്റ് നിക്ഷേപിക്കുമ്പോൾ എലികൾ പെരുകും. എലിയെ തേടി വരുന്ന പാമ്പ് ആ സ്‌കൂളിന്റെ പരിസരത്ത് തന്നെ വസിക്കും'. ഇനി ഒരു സ്‌കൂളിലെ ഒരുകുട്ടിക്കും ജീവൻ നഷ്‌ടപ്പെടാതിരിക്കട്ടെ എന്നും വാവ പറയുന്നു.