fadnavis

മുംബയ്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം ഒടുക്കം ക്ളൈമാക്സിലേക്കെത്തി. ജനങ്ങളെയും രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിപ്പിച്ചുകൊണ്ട് അവസാനം ദേവേന്ദ്ര ഫട്‌നാവിസ് തന്നെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പി-ബി.ജെ.പി സഖ്യത്തിലാണ് മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യം ഇവിടെ നിലവിൽ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഒടുവിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മലക്കം മറിയുകയായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ അൽപ്പം മുൻപാണ് രാജ്ഭവനിൽ നടന്നത്. ഉപമുഖ്യമന്ത്രിയാകുന്നത് എൻ.സി.പിയുടെ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ സഹോദര പുത്രൻ അജിത് പവാറാണ്. ഫഡ്നാവിസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ നന്ദി അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ വേണ്ടത് സ്ഥിരതയുള്ള സർക്കാരാണെന്ന് അജിത് പവാർ പ്രതികരിച്ചു. അതേസമയം നടന്നത് വൻ ചതിയാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചിരിക്കുന്നത്. രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചതിയാണ് മഹാരാഷ്ട്രയിൽ നടന്നതെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്. മഹാരാഷ്ട്ര വിഷയത്തിൽ ഇന്നുച്ചയ്ക്ക് കൂടി തങ്ങൾ എൻ.സി.പിയുമായി ചർച്ചകൾ നടത്താൻ ഇരുന്നതാണെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം, എൻ.സി.പി പിളർന്നെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.