sharad-pawar

മുംബയ്: മഹാരാഷ്ട്രയിൽ ബി.ജെ.പിയോടൊപ്പം സഖ്യം ചേരാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ നീക്കമാണെന്ന് എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. എൻ.സി.പി ഈ തീരുമാനത്തെ അംഗീകരിക്കുകയോ അതിനെ പിന്താങ്ങുകയോ ഇല്ലെന്നും തങ്ങൾക്ക് ഈ തീരുമാനത്തിൽ പങ്കില്ലെന്നും ശരദ് പവാർ അറിയിച്ചിട്ടുണ്ട്. ട്വിറ്റർ വഴിയാണ് ഇക്കാര്യം ശരദ് പവാർ അറിയിച്ചിരിക്കുന്നത്.

Ajit Pawar's decision to support the BJP to form the Maharashtra Government is his personal decision and not that of the Nationalist Congress Party (NCP).
We place on record that we do not support or endorse this decision of his.

— Sharad Pawar (@PawarSpeaks) November 23, 2019

ബി.ജെ.പിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള അജിത്തിന്റെ തീരുമാനത്തെ തങ്ങൾ അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നുവെന്നും ശരദ് പവാർ തന്റെ ട്വീറ്റിൽ പറയുന്നു. അജിത് പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും തമ്മിൽ മുൻപേ തന്നെ അധികാര വടംവലി നിലവിലുണ്ടായിരുന്നു. മാത്രമല്ല ശിവസേനയും കോൺഗ്രസുമായും സഖ്യം ചേരുന്നതിനോടും അജിത് പവാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഇരുപാർട്ടികളുമായുള്ള സഖ്യ ചർച്ചകളിളും അജിത് പവാർ നിരന്തരം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

മഹാരാഷ്ട്രയിൽ എൻ.സി.പി-ബി.ജെ.പി സഖ്യത്തിലാണ് പുതിയ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യം ഇവിടെ നിലവിൽ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഒടുവിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മലക്കം മറിയുകയായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ അൽപ്പം മുൻപാണ് രാജ്ഭവനിൽ നടന്നത്. ഉപമുഖ്യമന്ത്രിയാകുന്നത് എൻ.സി.പിയുടെ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ സഹോദര പുത്രൻ അജിത് പവാറാണ്. ഫഡ്നാവിസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിലെ എൻ.സി.പി നേതൃത്വം മഹാരാഷ്ട്രയിൽ ഉണ്ടായിരിക്കുന്ന ബി.ജെ.പി - എൻ.സി.പി ബാന്ധവത്തെ അനുകൂലിക്കില്ല എന്ന് പറഞ്ഞുകൊണ്ട് എൻ.സി.പി സംസ്ഥാന സമിതി അംഗം സലീം പി. മാത്യു. വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് മഹാരാഷ്ട്രയിൽ ഇന്ന് രാവിലെ സംഭവിച്ചതെന്നും മഹാരാഷ്ട്രയിൽ ശിവസേനയയെ പിന്തുണയ്ക്കാനുള്ള എൻ.സി.പി തീരുമാനത്തെ തങ്ങൾ പിന്തുണച്ചത് ബി.ജെ.പി അധികാരത്തിൽ എത്തുന്നത് തടയുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ തീരുമാനത്തിൽ തങ്ങൾക്ക് കടുത്ത അമർഷവും പ്രതിഷേധവുമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.