ബംഗളൂരു: ജീവനക്കാരെ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി പ്രമുഖ അമേരിക്കൻ ഐ.ടി കമ്പനിയായ കോഗ്നിസന്റ് 'ബെഞ്ച്ടൈം" വെട്ടിക്കുറച്ചു. വിവിധ കമ്പനികളിൽ നിന്ന് പ്രോജക്‌ടുകൾ നേടാൻ ജീവനക്കാർക്ക് നൽകുന്ന സമയപരിധിയാണ് ബെഞ്ച്ടൈം. ഇതു കുറച്ചത് ജീവനക്കാർക്ക് മേലുള്ള സമ്മർദ്ദം ശക്തമാക്കും. ഇത്, സ്വയം ഒഴിഞ്ഞുപോകാൻ ജീവനക്കാരെ നിർബന്ധിതരാക്കും എന്നാണ് കമ്പനിയുടെ വിലയിരുത്തൽ. 60 ദിവസമായിരുന്ന ബെഞ്ച്ടൈം 35 ദിവസമായാണ് കുറച്ചത്. അതായത്, 35 ദിവസത്തിനകം പ്രോജക്ട് കണ്ടെത്താനാവാത്ത ജീവനക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടും.
എന്നാൽ, ബെഞ്ച്ടൈം വെട്ടിക്കുറച്ചത് സംബന്ധിച്ച് കോഗ്നിസന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2020 മദ്ധ്യത്തോടെ ആഗോളതലത്തിൽ 13,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കോഗ്നിസന്റ് സി.ഇ.ഒ ബ്രയാൻ ഹംപ്‌റീസ് വ്യക്തമാക്കിയിരുന്നു. കോഗ്നിസന്റിന്റെ തീരുമാനം ഏറ്രവുമധികം ബാധിക്കുക ഇന്ത്യക്കാരെയാണ്. നിരവധി മലയാളികളും കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ആകെ 2.9 ലക്ഷം ജീവനക്കാരാണ് കോഗ്നിസന്റിനുള്ളത്. ഇതിൽ 70 ശതമാനത്തോളവും ഇന്ത്യയിലാണ്. പിരിച്ചുവിടാനുദ്ദേശിക്കുന്ന 13,000 പേരിൽ 5,000 പേരെ വീണ്ടും പരിശീലനം കൊടുത്ത് കമ്പനിയിൽ നിലനിറുത്തിയേക്കും. ഇവരുടെ പ്രകടനം തുടർന്നും തൃപ്‌തികരമല്ലെങ്കിൽ പിരിച്ചുവിടും.
അതേസമയം, ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ സ്‌റ്റാർട്ടപ്പ് സ്ഥാപനമായ കോഗ്നിഫൈ ടെക്‌നോളജീസിൽ നിക്ഷേപം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് വിഷൻ (എ.ഐ.വി.ഐ ) സാങ്കേതികവിദ്യയുടെ വികസനവും നൂതന ഗവേഷണവും ത്വരിതപ്പെടുത്തുകയും വിപണിയിൽ ഒന്നിച്ചുമുന്നേറാൻ ഇരുകമ്പനികൾക്കും വഴിയൊരുക്കുന്നതുമാണ് നിക്ഷേപം.
മാനുഫാക്ചറിംഗ്, റീട്ടെയിൽ, സർവൈലൻസ്, പൊതുമേഖല, ആരോഗ്യരക്ഷ, ലോജിസ്‌റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ കോഗ്നിഫൈയുടെ എ.ഐ സൊല്യൂഷനുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. സാങ്കേതികവിദ്യയും വ്യാപാര ഇടപാടുകളും ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ഇടങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. ലോകത്തിന്റെ പുരോഗതിക്കായി എ.ഐ., മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ് എന്നിവ പ്രയോജനപ്പെടുത്തി, ശരിയായ മൂല്യവും സങ്കീർണമായ സാങ്കേതികസേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് യു.എസ്.ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു.