മുംബയ്: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നാടകങ്ങൾക്കിടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ.സി.പി നേതാവ് അജിത് പവാറിനെ അനുനയിപ്പിച്ച് മടക്കി കൊണ്ടുവരാൻ എൻ.സി.പിയുടെ ശ്രമം. എൻ.സി.പിയുടെ നിയമസഭാ കക്ഷിനേതാവ് ജയന്ത് പാട്ടീൽ അജിത് പവാറിന്റെ വീട്ടിലെത്തി ചർച്ച നടത്തിയതായാണ് വിവരം. കലഹം ഒഴിവാക്കാൻ അദ്ദേഹം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ജയന്ത് പാട്ടീൽ പറഞ്ഞു. ശരത് പവാർ, മകൾ സുപ്രിയ സുലെ, അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാർ എന്നിവർ അജിത്തിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്തു. ശരത് പവാറിന്റെ ചെറുമകനും എൻ.സി.പി എം.എൽ.എയുമായ രോഹിത് പവാറും അജിത് പവാറിനോട് ഇതേ ആവശ്യം ഉന്നയിച്ചു.
എൻ.സി.പിയുടെ തീരുമാനത്തിന് വിരുദ്ധമായി സർക്കാർ രൂപീകരണത്തിന് ബി.ജെ.പിക്കൊപ്പം ചേർന്നതോടെ ശനിയാഴ്ച രാത്രി അജിത് പവാറിനെ എൻ.സി.പിയുടെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെയാണ് നിയമിച്ചത്. ചർച്ചകളിൽ മനംമടുത്താണ് തങ്ങൾ ബി.ജെ.പിയെ പിന്തുണച്ചതെന്നാണ് അജിത് പവാറിന്റെ വിശദീകരണം. അജിത് പവാർ ഉൾപ്പെടെ നാല് എൻ.സി.പി എം.എൽ.എമാർ ശനിയാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
എൻ.സി.പി- ശിവസേന- കോൺഗ്രസ് സർക്കാർ രൂപീകരണ ചർച്ചകളിൽ ശരത് പവാറിനൊപ്പം പങ്കെടുത്ത അജിത് പവാർ, മണിക്കൂറുകൾക്കകം ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാരുണ്ടാക്കുകയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തത് വലിയ രാഷ്ട്രീയനടുക്കമാണ് രാജ്യത്തുണ്ടാക്കിയത്.
നന്ദി, സ്ഥിരതയുള്ള സർക്കാരുണ്ടാക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ട്വിറ്ററിലൂടെയാണ് അജിത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാർ ഉറപ്പാക്കുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുമെന്നും അജിത് ട്വീറ്റിൽ വ്യക്തമാക്കി. ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അജിത്തിന് മോദി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മോദിക്ക് അജിത് നന്ദി അറിയിച്ചത്.