പാണ്ഡു: ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനിടെ നക്സലുകൾക്കു താക്കീതുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നക്സലുകൾ അക്രമം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ബിശ്രംപുർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാർഖണ്ഡിലെ ലതേഹർ പലാമോ ജില്ലകളിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നക്സലുകൾ നടത്തിയ ആക്രമണത്തിൽ നാലു പൊലീസുകാരും ഒരു ബി.ജെ.പി പ്രവർത്തകനും ഉൾപ്പടെ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ലോഹർ താഗ ജില്ലയിൽ അക്രമികൾ രണ്ടു മണ്ണുമാന്തിയന്ത്രങ്ങൾക്ക് തീയിടുകയും ചെയ്തു. ഈ മൂന്നു ജില്ലകളും ഉൾപ്പെടുന്ന ബിശ്രംപൂർ മണ്ഡലത്തിൽ ഈമാസം 30നാണ് വോട്ടെടുപ്പ്. അതിനു മുന്നോടിയായി ചേർന്ന പ്രചാരണ യോഗത്തിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.