nida
നിദ ഫാത്തിമയുടെ കുടുംബം

സുൽത്താൻ ബത്തേരി: 'അനീതിക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കും'- നേരിന്റെ ചൂടും ചൂരും കരളുറപ്പുമുണ്ട് നിദഫാത്തിമയുടെ വാക്കുകൾക്ക്.

ഈ ഏഴാം ക്ളാസുകാരിയിലൂടെയാണ്,​ സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെറീന്റെ മരണത്തിന് പിന്നിൽ അദ്ധ്യാപകരുടെ അനാസ്ഥയാണെന്ന് സമൂഹം തിരിച്ചറിഞ്ഞത്. അദ്ധ്യാപകർക്കെതിരെ നാവുയർത്താൻ പലരും ഭയപ്പെട്ടപ്പോൾ നിദ പതറിയില്ല. സത്യം വെളിപ്പെടുത്തണമെന്നവൾ ഉറച്ചു. കൂട്ടുകാരികളായ കീർത്തനയും വിസ്മയയുമാണ് ഒപ്പം നിന്നത്.

ആദ്യമായല്ല നിദ അനീതിക്കെതിരെ ശബ്ദമുയർത്തുന്നത്. ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെതിരെ നടന്ന നിരാഹാര സമരത്തിൽ ഒരു ദിവസം നിരാഹാരമിരുന്നിരുന്നു.

കൈപ്പഞ്ചേരിയിലെ കൂലിപണിക്കാരനായ മാടപ്പള്ളി വീട്ടിൽ ഫൈസൽ അലി റഹ്മാന്റെയും - ഉമ്മകുൽസുവിന്റെയും മൂന്ന് പെൺമക്കളിൽ ഇളയവളായ നിദ ഫാത്തിമയ്ക്ക് കഷ്ടപ്പാടുകൾ കൂടപ്പിറപ്പാണ്. കുടുംബസ്വത്തായി ലഭിച്ച 5സെന്റ് ഭൂമിയിൽ ഷീറ്റ്‌ മറച്ചുണ്ടാക്കിയ ഷെഡ്ഡിലാണ് അഞ്ചംഗ കുടുംബത്തിന്റെ താമസം. നഗരസഭ വീട് അനുവദിച്ചെങ്കിലും നിർമ്മാണം പൂർത്തിയായില്ല.

മൂത്ത സഹോദരി ഡിഗ്രിക്കും തൊട്ടുതാഴത്തെയാൾ നിദ പഠിക്കുന്ന സ്‌കൂളിൽ പത്താം ക്ലാസിലുമാണ്.

തന്റെ പരിമിതികൾ തിരിച്ചറിയുന്നതിനാലാവണം വലിയ സ്വപ്നങ്ങളൊന്നുമില്ല നിദയ്ക്ക്.

'സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും പ്രതികരിക്കാൻ ഞാൻ ആളല്ല. പക്ഷേ,​ സ്വന്തം ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് പ്രതികരിക്കാതിരിക്കുന്നത് മനുഷ്യന് ചേർന്ന പ്രവർത്തിയല്ല. അത് പ്രതികരണശേഷിയില്ലാത്ത മൃഗങ്ങൾക്ക് ചേർന്ന പ്രവർത്തിയാണ്. കൊള്ളരുതായ്മ നാം കണ്ടില്ലെന്ന് നടിച്ചാൽ വീണ്ടും കുറ്റം ചെയ്യാനുള്ള പ്രേരണ ഉണ്ടാകും.'- നിദ പറയുന്നു.

നിദയുടെ കഷ്ടപ്പാടും കുടുംബ പശ്ചാത്തലവും മനസിലാക്കിയ ഒരു മനുഷ്യസ്‌നേഹി മേപ്പാടിയിൽ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകാമെന്ന് വാഗ്ദാനം ചെയ്തരുന്നു.

എന്നാൽ കൈപ്പഞ്ചേരിയിലാണ് തങ്ങളുടെ വേരെന്നും ഇവിട് പറിച്ച് നടുന്നത് വിഷമമാണെന്നുമായിരുന്നു നിദയുടെ പിതാവിന്റെ മറുപടി.