sabarimala-

കണ്ണൂർ: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തിയ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറ‌ഞ്ഞു. തൃപ്തി ദേശായി പുറപ്പെട്ടത് ആർ.എസ്.എസിനും ബി.ജെ.പിക്കും സ്വാധീനമുള്ള മഹാരാഷ്ട്രയിലാണെന്നും, അവർ വരുന്നത് അറിഞ്ഞത് കേരളത്തിലെ ഒരു മാദ്ധ്യമം മാത്രമാണെന്നും എല്ലാത്തിനും പിന്നിൽ വ്യക്തമായ ഗൂഢാലോചനയും അജണ്ടയും ഉണ്ടെന്ന് കടകംപള്ളി പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

'ബി.ജെ.പിക്കും ആർ.എസ്.എസിനും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പുനെയിൽ നിന്നും ശബരിമലയ്ക്ക് തിരിക്കുന്നു എന്ന് പറഞ്ഞ് പുറപ്പെടുക. വെളുപ്പിനെ അഞ്ചു മണിക്ക് നെടുമ്പാശേരിയിലെ വിമാനത്താവളത്തിൽ എത്തിച്ചേരുക. കേരളത്തിലെ ഒരു മാദ്ധ്യമം മാത്രം വിവരമറിയുക. അവർ ലൈവായി ബൈറ്റ് നൽകുക. അതിനു ശേഷം തങ്ങൾ കോട്ടയം വഴി ശബരിമലയ്ക്ക് പുറപ്പെടുന്നു എന്ന് പറഞ്ഞ് യാത്ര തുടരുന്നു.പക്ഷെ അവരെത്തിയത് കൊച്ചി കമ്മിഷണർ ഓഫീസിനു മുന്നിലാണ്. അവിടെ മുളകു പൊടിയുമായി ഒരാൾ നിൽക്കുന്നു. മുളകുപൊടി സ്‌പ്രേ മാദ്ധ്യമങ്ങളിൽ ലൈവായി വരുന്നു. എല്ലാം ജനങ്ങളുടെ മുന്നിലെത്തുന്നു, ഇതിനു പിന്നിൽ തിരക്കഥയും അജണ്ടയും പ്രത്യേക സംവിധാനവുമുണ്ടെന്ന് തന്നെ ഞാൻ കരുതുന്നു'- കടകംപള്ളി പറഞ്ഞു.

അതേസമയം, തൃപ്തിദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റിപൊലീസ് കമ്മിഷണറുടെ ഓഫീസിൽ കഴിയുകയാണ്.നേരത്തെ വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി പൊലീസ് കമ്മിഷണർ ഓഫീസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശബരിമല ദർശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക്‌ പോകാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നുമാണ് തൃപ്‌തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.