കൊച്ചി: റോക്കറ്റ് പോലെ കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാനായി, ഈജിപ്‌തിൽ നിന്ന് ഇറക്കുമതി നടത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കഴിഞ്ഞവാരം ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം വിദേശത്തുനിന്ന് 1.2 ലക്ഷം ടൺ സവാള ഇറക്കുമതിക്ക് അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖലാ വ്യാപാരസ്ഥാപനമായ എം.എം.ടി.സി ഈജിപ്‌തിൽ നിന്ന് 6,090 ടൺ സവാള ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ചു.

സവാളവില ആഭ്യന്തര മൊത്തവിപണിയിൽ കിലോയ്ക്ക് 100 രൂപയും ചില്ലറ വിപണിയിൽ 120 രൂപയും കടന്ന പശ്‌ചാത്തലത്തിലാണ് ഇറക്കുമതി നടത്താനുള്ള കേന്ദ്രതീരുമാനം. ഈജിപ്‌തിൽ നിന്നുള്ള സവാള വൈകാതെ മുംബയ് തുറമുഖത്തെത്തും. ഈ സവാള, വിവിധ സംസ്‌ഥാനങ്ങളിൽ എത്തിച്ച്, കിലോയ്ക്ക് 52-55 രൂപ നിരക്കിൽ വില്‌ക്കാനാകുമെന്നാണ് പ്രതീക്ഷ. ഈവാരമോ ഡിസംബർ ആദ്യമോ ഇറക്കുമതി സവാള വിപണിയിലെത്തും.

കേരളം, ആന്ധ്രപ്രദേശ്, ബംഗാൾ, ഒഡിഷ, സിക്കം എന്നിവിടങ്ങളിലാണ് സവാളയ്ക്ക് ഡിമാൻഡ് കൂടുതൽ. ഇന്ത്യയിൽ, പ്രധാന സവാള ഉത്‌പാദക സംസ്‌ഥാനങ്ങളായ മഹാരാഷ്‌ട്രയിലും കർണാടകയിലും മഴക്കെടുതി മൂലം വിതരണം തടസപ്പെട്ടതാണ് വില കുതിച്ചുയരാൻ കാരണം.

ഉള്ളി വില

₹140

ഇന്നലെ കൊച്ചിയിലെ മൊത്ത വിപണിയിൽ കിലോയ്ക്ക് 125 രൂപയായിരുന്നു ഉള്ളവില. ചില്ലറ വില്‌പന 135-140 രൂപ നിരക്കിൽ.

സവാളയ്ക്ക്

₹120

സവാള വില കൊച്ചിയിൽ ഇന്നലെ കിലോയ്ക്ക് 120 രൂപയിലെത്തി. മൊത്തവില 95-100 രൂപ.

മുരിങ്ങക്കായ

₹400

മുരിങ്ങക്കായ വില മൊത്ത വിപണിയിൽ 250 രൂപ. ചില്ലറവില 400 രൂപ.