കൊച്ചി: സുഗന്ധവ്യഞ്ജനത്തിന്റെ നാടായ കേരളത്തിന്റെ പെരുമ ആഗോളതലത്തിലേക്ക് ഉയർത്തിയ പ്രതിഭയാണ് ഇന്നലെ അന്തരിച്ച സിന്തൈറ്റ് ഇൻഡസ്‌ട്രീസ് ലിമിറ്റഡ് വൈസ് ചെയർമാൻ ജോ‌ർജ് പോൾ. 1977ൽ അദ്ദേഹം ജോലിയിൽ പ്രവേശിക്കുമ്പോൾ, സിന്തൈറ്ര് ഏക ഉത്‌പന്ന കമ്പനി മാത്രമായിരുന്നു. അദ്ദേഹത്തിന് കീഴിൽ സിന്തൈറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സുന്ധനവ്യഞ്ജന മൂല്യവർ‌ദ്ധിത ഉത്‌പന്ന നിർമ്മാണ കമ്പനിയായി വളർന്നു.

അതിവേഗത്തിലുള്ളതും യുക്തിഭദ്രവുമായ തീരുമാനങ്ങൾ, സ്‌പോ‌ട്ർമാൻഷിപ്പ്, വാക്കുകളിലെ കണിശത എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. 1972ൽ ബ്ളാക്ക് പെപ്പർ ഒലിയോറെസിൻ ഉത്‌പാദിപ്പിച്ചായിരുന്നു സിന്തൈറ്രിന്റെ തുടക്കം. ആരംഭത്തിൽ 20 പേരായിരുന്നു ജീവനക്കാർ. ഇന്ന് 3,000 പേർ ജോലി ചെയ്യുന്നു. 95 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള സിന്തൈറ്റിന്റെ വിറ്റുവരവ് ഇപ്പോൾ 2,000 കോടി രൂപയ്ക്ക് മുകളിലാണ്. 2020-21ഓടെ ലക്ഷ്യം 3,000 കോടി രൂപയാണ്.

2015 മുതൽ 2017 വരെ ജോർജ് പോൾ സിന്തൈറ്രിന്റെ മാനേജിംഗ് ഡയറക്‌ടറായിരുന്നു. 2017ൽ വൈസ് ചെയർമാനായി. കമ്പനിയുടെ റിയാൽറ്റി, ഹോസ്‌പിറ്റാലിറ്റി, വിൻഡ് എനർജി ബിസിനസുകൾക്ക് പുത്തൻ ഊർജം പകർന്നത് അദ്ദേഹമാണ്. കിച്ചൻ ട്രഷേഴ്‌സ് കറിമസാല, നെക്കോൾ, നാറ്ര് എക്‌സ്‌ട്ര, സ്‌പ്രിഗ് തുടങ്ങിയ ബ്രാൻഡുകളിലും കമ്പനിക്ക് ഉത്‌പന്നങ്ങളുണ്ട്.