മുംബയ്: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ വെസ്റ്റ് ഇൻഡീസിനെതിരായുള്ള ട്വന്റി 20 ടീമിൽ മലയാളി താരം സഞ്ജു സാംസണെ തിരിച്ചെത്തി. ഓപ്പണർ താരം ശിഖർ ധവാനു പകരമാണ് സഞ്ജു ടീമിന്റെ ഭാഗമാവുന്നത്. സഞ്ജു ടീമിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോഴാണ് സഞ്ജുവിനെ ടീമിൽ തിരിച്ചെടുത്ത കാര്യം ബി.സി.സി.ഐ ഒൗദ്യോഗകമായി സ്ഥിരീകരിച്ചത്. സയ്യിദ് മുസ്താക്ക് അലി ട്രോഫി മത്സരത്തിനിടെ ശിഖർ ധവാന്റെ മുട്ടിന് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്. ഈ മാസം 21നായിരുന്നു വെസ്റ്റ് ഇൻഡീസിനെതിരായുള്ള ട്വന്റി 20- ഏകദിന മത്സരങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചത്. എന്നാൽ അന്ന് സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.
ബംഗ്ലാദേശിനെതിരെ ട്വന്റി20 പരമ്പരയിൽ ടീമിലെടുത്തുവെങ്കിലും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ വിൻഡീസിനെതിരായ ട്വന്റി 20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ തഴഞ്ഞിരുന്നു. മറ്റ് യുവതാരങ്ങൾക്ക് കൈയയച്ച് അവസരം കൊടുക്കുമ്പോഴും മികച്ച ഫോമിലുള്ള സഞ്ജുവിനെ പരിഗണിക്കാത്തത് വ്യപകമായി പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. കളിമികവ് പ്രകടിപ്പിച്ചിട്ടും ഇത്തരം സമീപനം സെലക്ടർമാർ ഉൾപ്പെടെ കാണിക്കുന്നത് താരത്തിന്റെ ആത്മവിശ്വാസത്തെ പോലും തളർത്തിയേക്കുമെന്ന് ക്രിക്കറ്റ് വിദഗ്ദർക്കിടയിൽ പോലും സംസാരമുണ്ടാക്കി.
നേരത്തെ തിരുവനന്തപുരം എം.പി ശശി തരൂരും ഇന്ത്യൻ താരം ഹർഭജൻ സിങ്ങും സഞ്ജുവിന് അവസരം നൽകാതെ തഴഞ്ഞതിനെതിരെ രംഗത്തെത്തിയിരുന്നു. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിംഗ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്നായിരുന്നു ഇവർ ഉന്നയിച്ചത്. മാത്രമല്ല ബി.സി.സി.ഐയുടെ ട്വിറ്റർ, ഫേസ്ബുക് പേജുകളിലും ആരാധകർ പ്രതിഷേധമറിയിച്ചിരുന്നു.