നടൻ ഷെയ്‌ൻ നിഗമിന് ഉപദേശവുമായി സംവിധായകൻ ശ്രീകുമാർ മോനോൻ രംഗത്ത്. വെയിൽ സിനിമയുടെ അണിയറപ്രവർത്തകരുമായുണ്ടായ വിവാദത്തിൽ ഷെയ്‌ൻ, ചിത്രത്തിന്റെ സംവിധായകനോടും നിർമാതാവിനോടും മാപ്പു പറയണമെന്നും, ഷെയ്‌ൻ ഇപ്പോൾ ചെയ്യുന്നത് തെറ്റാണെന്നും ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
നിർമ്മാതാവിനോടും സംവിധായകനോടും അഭിപ്രായ വ്യത്യാസമുണ്ടായി നടന്മാരൊക്കെ ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നൂറുകണക്കിന് സിനിമകൾ മുടങ്ങിയേനെയെന്നും ശ്രീകുമാർ മേനോൻ പറയുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഷെയ്ൻ,
കഴിവിനോടുള്ള സ്‌നേഹം കൊണ്ട്, അച്ഛനോടുള്ള സ്‌നേഹവും സൗഹൃദവും കൊണ്ട്, അച്ഛൻ നിന്നെക്കുറിച്ച് എത്രമാത്രം സ്‌നേഹിച്ചിരുന്നു, വേവലാതിപ്പെട്ടിരുന്നു എന്നെല്ലാം നേരിട്ട് അറിയുന്ന ആൾ എന്ന നിലയ്ക്ക് പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുക എന്ന കടമയാണ് ഞാൻ മുൻപ് ചെയ്തത്.
ഇപ്പോൾ ഷെയ്ൻ ചെയ്യുന്നത് തെറ്റാണ്.
ഇന്രേരവും വെള്ളം കോരിയിട്ട് കുടം ഉടയ്ക്കുകയാണ്. സിനിമ എന്ന വ്യവസായത്തിലെ ഒരു കണികയാണ് അഭിനേതാവ്. ഏറ്റവും വലുത് നിർമ്മാതാവും. കാരണം അയാൾക്ക് സിനിമ നിർമ്മിക്കുന്ന കാശുകൊണ്ട് വേണമെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാം. കലയോടും സിനിമയോടുമുള്ള സ്‌നേഹം കൊണ്ടു തന്നെയാണ് അവർ കാശുമുടക്കുന്നത്. ഷെയ്‌ന്റെ പേരിൽ ഒരു നിർമ്മാതാവ് കാശ് മുടക്കുമ്പോൾ, അത് ഷെയ്‌നോടുള്ള അയാളുടെ വിശ്വാസത്തിന്റെ കൂടി തെളിവാണ്.
സിനിമയിൽ മാ്ത്രമല്ല, സൗഹൃദത്തിലായാലും മറ്റു ബന്ധങ്ങളിലായാലും മുന്നോട്ടുള്ള യാത്രയിൽ പലപ്പോഴും പലരീതിയിലുള്ള ഏറ്റുമുട്ടലുകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ വ്യവസായത്തിന്റെ നിലനിൽപ്പിനും ഷെയ്നിന്റെ കലയെ വിശ്വാസിച്ച് കാശുമുടക്കിയ നിർമ്മാതാവിനോടുള്ള കൂറിനുമാണ് പ്രാമുഖ്യം നൽകേണ്ടത്. കാരണം പറഞ്ഞ കാശ് തന്ന ഒരാൾക്ക്, അഭിനയിച്ചു കൊടുക്കാമെന്ന് ഏറ്റ ദിവസങ്ങൾ അതു ചെയ്തു കൊടുക്കാൻ തയ്യാറാകണം. നിർമ്മാതാവിനോടും സംവിധായകനോടും അഭിപ്രായ വ്യത്യാസമുണ്ടായി നടന്മാരൊക്കെ ഇങ്ങനെ ചെയ്യുകയാണെങ്കിൽ മമ്മൂക്കയുടേയും ലാലേട്ടന്റെയുമെല്ലാം നൂറുകണക്കിന് സിനിമകൾ മുടങ്ങുമായിരുന്നു. അതുപോലെ എല്ലാ നടന്മാരുടേയും. കൂട്ടായ ഉത്തരവാദിത്തമാണല്ലോ സിനിമ. അഭിനയിച്ചു വരുമ്പോൾ ചിലപ്പോൾ സിനിമ ഇഷ്ടമല്ലാതാകുന്നുണ്ടാകാം... സംവിധായകനോടുള്ള ഇഷ്ടം പോകുന്നുണ്ടായിരിക്കാം... അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. മേലിൽ അവരുടെ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാതിരിക്കാം. അഭിനയിക്കാതിരിക്കാം. നിലവിലുള്ള സിനിമകളുടെ ചിത്രീകരണവും പൂർത്തീകരണവും മുടക്കുകയല്ല മര്യാദ.
മുടിവെട്ടിയ ശേഷമുള്ള ഫോട്ടോ ശരതിനോടും ജോബിജോർജ്ജിനോടും മാത്രമുള്ള വെല്ലുവിളിയല്ല. മറിച്ച്, സിനിമാ രംഗത്ത് ഷെയ്‌നെ വിശ്വാസിച്ച് കാശുമുടക്കാനും സംവിധാനം ചെയ്യാനും വരുന്ന എല്ലാവരോടുമുള്ള വെല്ലുവിളിയാണ്. എയ്രോ ശക്തമായി ഇതെല്ലാം ചെയ്യാനാവുന്ന മഹാരഥന്മാർ പോലും അതൊന്നും ചെയ്തിട്ടില്ല. ഇപ്പോഴും ആദ്യ സിനിമയിൽ അഭിനയിക്കാൻ വരുന്നതു പോലെ ഓരോ ഷോട്ടിലേയ്ക്കും വരുന്ന ലാലേട്ടന്റെ കൂടെ 138 ദിവസം ജോലി ചെയ്തയാളാണ് ഞാൻ. ലാലേട്ടനൊക്കെ എന്തുവേണമെങ്കിലും കാണിക്കുകയോ തിരുത്തുകയോ ഒക്കെ ചെയ്യാമല്ലോ. അവരതൊന്നും ചെയ്യില്ല. സംവിധായകനെ വിശ്വസിച്ച് നിർമ്മാതാവിന് ഡേറ്റ് നൽകിയാൽ ഏതുവിധേനയും പൂർത്തിയാക്കുന്നത് കടമയായി ഏറ്റെടുക്കുന്നവരാണ് അവരെല്ലാം. മമ്മൂക്കയും അങ്ങനെ തന്നെയാണ്.
ദൈവം കനിഞ്ഞ് അനുഗ്രഹിച്ച കഴിവുകളുള്ള നടനാണ് ഷെയ്ൻ. നിന്റെ ഉള്ളിൽ അഭിനയമുണ്ട്. ഇപ്പോൾ ചെയ്യുന്നത് തെറ്റാണ്. അത് തിരുത്തുക. ജോബിയോടും ശരതിനോടും ക്ഷമ പറയുക. അവരുടെ സിനിമകൾ പൂർത്തീകരിക്കുക.
ഷെയ്ൻ,
നിനക്കു വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ കൂടെ നിന്നവർ ലജ്ജിക്കാൻ ഇടവരുത്തരുത്'.