കൊല്ലം: വീട്ടുകാരായ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. കൊല്ലം മീയണ്ണൂരിലാണ് യുക്കോബാങ്കിന്റെ ജപ്തി പ്രതിഷേധത്തിനിടയാക്കിയത്. സംഭവം അറിഞ്ഞ നാട്ടുകാർ പൂട്ട് തല്ലിപ്പൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തുകയായിരുന്നു. വീട്ടുകാരെ പൂട്ടിയിട്ടതിൽ പൂയപ്പള്ളി പൊലീസ് കേസെടുത്തു. ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളിൽ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.
ചെറുകിട കശുവണ്ടി വ്യവസായികളായ ഷൈൻ തോമസ്, ശ്രീനിലാൽ എന്നിവർ യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിന്ന് ഒന്നര കോടി രൂപ വായ്പ എടുത്തിരുന്നു. കശുവണ്ടി വ്യവസായം പ്രതിസന്ധയിലായതോടെ തിരിച്ചടവ് മുടങ്ങി. സർക്കാർ കശുവണ്ടി വ്യവസായികൾക്കായി ബാങ്കുകളുമായി ചർച്ച നടത്തി തിരിച്ചടവിന് സാവകാശം കൊടുത്തെങ്കിലും ബാങ്ക് ജപ്തിയിലേക്ക് നീങ്ങിയെന്നാണ് വ്യവസായികളുടെ പരാതി. വീട്ടുടമസ്ഥൻ ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയാണ് പുറത്തുപോയത്. ഗേറ്റ് ചാടിക്കടന്നെത്തിയാണ് വൈകിട്ട് ബാങ്കധികൃതർ ജപ്തി നടപ്പാക്കിയത്. ഗേറ്റിൽമറ്റൊരുപൂട്ടിട്ട് അവർ സീൽ ചെയ്ത് പോയി. പക്ഷേ, സ്ത്രീകളടക്കം വീട്ടുകാർ അകത്തായിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ പൂട്ട് തല്ലിപൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ബാങ്കുകാരും സ്ഥലത്തെത്തി. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ബാങ്കുമായി ചർച്ച തുടരാനാണ് തീരുമാനം..