കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവൻ ബാബു പതാകയുയര്‍ത്തി. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി ചലച്ചിത്രതാരം ജയസൂര്യ എന്നിവർ പ്രധാന വേദിയിലുണ്ട്. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിലുള്ളതാണ് പ്രധാന വേദി.
28 വേദികളിലാണ് 239 മത്സര ഇനങ്ങൾ അരങ്ങേറുന്നത്. 10000 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇനി നാല് ദിനം കൗമാര താരങ്ങളുടെ കലാപ്രകടനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക. ജനപ്രിയ ഇനങ്ങളാണ് ആദ്യം ദിനം കാണികളെ കാത്തിരിക്കുന്നത്. മോഹിനിയാട്ടം, കുച്ചിപ്പുടി അടക്കമുള്ള മൽസരങ്ങൾ രാവിലെയും ഉച്ചയ്ക്ക് ശേഷം ദഫ് മുട്ട്, ചവിട്ടു നാടകം പൂരക്കളി അടക്കമുള്ള ഇനങ്ങളും നടക്കും.
വിവിധ ജില്ലകളില്‍ നിന്നായുളള മത്സരാര്‍ത്ഥികള്‍ കാഞ്ഞങ്ങാടിന്‍റെ മണ്ണില്‍ ആവേശം വിതറായാനെത്തിയിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണം ദിവസവും ഒരുക്കും.