മുംബയ്: ബി.ജെ.പി - എൻ.സി.പി മന്ത്രിസഭയിൽ 80 മണിക്കൂർ മാത്രം ഉപമുഖ്യമന്ത്രി സ്ഥാനത്തിരുന്ന ശേഷമാണ് എൻ.സി.പി നേതാവ് അജിത് പവാർ ആ സ്ഥാനം ഒഴിയുന്നത്. എന്നാൽ സ്ഥാനത്യാഗം ചെയ്ത് രണ്ടുദിവസത്തിനുള്ളിൽ തന്നെ എൻ.സി.പി നേതൃത്വവുമായി അജിത് വീണ്ടും സഖ്യത്തിലായി. എന്നാൽ തക്കസമയത്ത് പാർട്ടിയെ വഞ്ചിച്ച് ബി.ജെ.പിയോടൊപ്പം പോയ അജിത് പവാറിന്റെ രാഷ്ട്രീയ ഭാവി തുലാസിലാണെന്നും ഇനി രാഷ്ട്രീയ വനവാസമാണ് അദ്ദേഹത്തിന് പറഞ്ഞിട്ടുള്ളതെന്ന തരത്തിലുമുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ അജിത് പവാർ എൻ.സി.പി, ശിവസേന, കോൺഗ്രസ് ത്രികക്ഷി സഖ്യസർക്കാരിൽ ഉപമുഖ്യമന്ത്രിയാകും എന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാൽ ഉടനെ തന്നെ അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യാൻ സാദ്ധ്യതയില്ല എന്നാണ് സൂചന. ശിവസേന തലവൻ ഉദ്ദവ് താക്കറെയോടൊപ്പം, എൻ.സി.പി നേതാക്കളായ ചാഗ്ഗൻ ഭുജ്‌പാൽ, ജയന്ത് പാട്ടീൽ, കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് എന്നിവരും ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. താൻ എന്നും എൻ.സി.പിക്ക് ഒപ്പമായിരുന്നു എന്ന് പ്രസ്താവന നടത്തിയ അജിത്തിനെ വാരിപുണർന്നുകൊണ്ടാണ് എൻ.സി.പി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ സ്വീകരിച്ചത്. ബി.ജെ.പിയോടൊപ്പം ചേർന്നതിന് അജിത്തിന് ശരദ് പവാർ മാപ്പ് നൽകിയെന്ന് എൻ.സി.പി വക്താവ് നവാബ് മാലിക്കും പറഞ്ഞിരുന്നു.