ന്യൂഡൽഹി: ബി.ജെ.പിയുടെ ജനപ്രീതി കുറഞ്ഞുവെന്നും 2021ൽ കോൺഗ്രസാകും അസമിൽ അധികാരത്തിൽ വരികയെന്നും പറഞ്ഞുകൊണ്ട് അസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയ്. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് ഉണ്ടായ തകർച്ച പാർട്ടിയുടെ അന്ത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം തെറ്റുകൾ കാരണമാണ് ബി.ജെ.പിയുടെ മോശം ദിനങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ ജനങ്ങളുടെ ക്ഷേമത്തിൽ ബി.ജെ.പിക്ക് താത്പര്യം ഇല്ലെന്ന് അവർ മനസിലാക്കി കഴിഞ്ഞുവെന്നും എന്നാൽ ബി.ജെ.പി അധികാരം വളരെയധികം ആഗ്രഹിക്കുന്നുവെന്നും അതാണ് മഹാരാഷ്ട്രയിൽ കണ്ടതെന്നും തരുൺ ഗോഗോയ് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര വിഷയത്തിലുള്ള സുപ്രീം കോടതി വിധിയെ താൻ സ്വാഗതം ചെയ്യുകയാണെന്നും മോദി സർക്കാരിന്റെ അധികാര ദുർവിനിയോഗം തടയുന്നതാണ് സുപ്രീം കോടതി ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. മോദിയും ഷായും ജനാധിപത്യ മൂല്യങ്ങളെ നശിപ്പിക്കാൻ തുടങ്ങുകയാണെന്ന് എലാവർക്കും അറിയാമെന്നും ജനാധിപത്യം മാത്രമല്ല, ബഹുസ്വരത, മതേതരത്വം, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എല്ലാം അവർ അവഗണിച്ചു. ഭരണഘടനാ ദിനത്തിൽ സുപ്രീം കോടതി ശരിയായ നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'സ്വന്തം തെറ്റുകൾ കാരണമാണ് ബി.ജെ.പിയുടെ മോശം ദിനങ്ങൾ ആരംഭിച്ചത്. അവരുടെ പ്രശസ്തി നഷ്ടപ്പെട്ടു. അടുത്തിടെ ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ നല്ല ദിനങ്ങൾ അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കാണിക്കുന്നത്. അവർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സാധിക്കാത്തതാണ് അതിനുള്ള കാരണം. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് ആളുകൾ ഇപ്പോൾ മനസ്സിലാക്കികൊണ്ടിരിക്കുകയാണ്.നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ജനങ്ങൾ ഒരു അവസരം കൂടി നൽകി. എന്നാൽ അമിത് ഷായും പ്രധാനമന്ത്രിയും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.' തരുൺ ഗോഗോയ് പറഞ്ഞു.