മുംബയ് : കാർഷിക കടങ്ങൾ ഉടൻ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ സർക്കാർ. മഹാരാഷ്ട്രയിൽ ഇന്ന് അധികാരമേറ്റ ത്രികക്ഷി സർക്കാരിന്റെ പൊതുമിനിമം പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പ്രഖ്യാപനങ്ങൾ. എൻ.സി.പി നേതാക്കളായ ജയന്ത് പാട്ടീൽ, നവാബ് മാലിക്ക്, ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ എന്നിവർ ചേർന്നാണ് പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചത്.
തൊഴിൽ മേഖലയിൽ യുവാക്കൾക്ക് പ്രാദേശിക സംവരണം, കുറഞ്ഞ നിരക്കിൽ ചികിത്സ തുടങ്ങിയവയും പൊതുമിനിമം പരിപാടിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനയിലെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും സബ്‌സിഡി നിരക്കിൽ ക്ലിനിക്കുകളിൽ ചികിത്സാ സൗകര്യവും കാന്റീനുകൾ വഴി ഭക്ഷണവും വിതരണം ചെയ്യുമെന്നും സഖ്യം ഉറപ്പുനൽകുന്നു.
മഹാവികാസ് അഘാഡിയുടെ മറ്റു പ്രധാന പ്രഖ്യാപനങ്ങൾ:
വെള്ളപ്പൊക്കത്തിലും കാലവർഷത്തിലും നാശനഷ്ടമുണ്ടായ കർഷകർക്ക് അടിയന്തരസഹായം.
കാർഷിക കടങ്ങൾ എഴുതിത്തള്ളും.
സ്ഥിരതാമസക്കാരായ യുവാക്കൾക്ക് ജോലികളിൽ 80 ശതമാനം സംവരണം ഏർപ്പെടുത്തുന്ന നിയമം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം.
അംഗൻവാടി ആശ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കും.
കർഷക തൊഴിലാളികളുടെ മക്കൾക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ.
താലൂക്കുകളിൽ ഒരു രൂപ ക്ലിനിക്കുകൾ, സംസ്ഥാനത്ത് എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ്.
പത്തുരൂപയ്ക്ക് ഭക്ഷണം നൽകുന്ന കാന്റീനുകൾ.
സർക്കാർ ജോലികളിലെ ഒഴിവുകൾ നികത്തും.
കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കും.