sabarimala

ശബരിമല: കാണിക്ക വേഗത്തിൽ എണ്ണി തിട്ടപ്പെടുത്തുന്നതിന് തിരുപ്പതി മോഡൽ സംവിധാനം സന്നിധാനത്ത് ഏർപ്പെടുത്താൻ ആലോചന. ശബരിമലയിൽ കാണിക്കയായി ലഭിക്കുന്ന നാണയങ്ങൾ അന്നേദിവസം തന്നെ എണ്ണിതീർക്കാനാകാതെ കുന്നുകൂടുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നത്.

ശ്രീകോവിലിന് മുന്നിലെ ഹുണ്ഡികയിലെയും സന്നിധാനത്ത് വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 145 വഞ്ചികളിൽനിന്നുമുള്ള പണവുമാണ് ഭണ്ഡാരത്തിലെത്തിച്ച് എണ്ണി തിട്ടപ്പെടുത്തി ബാങ്കിന് കൈമാറുന്നത്. എന്നാൽ കാണിക്ക എണ്ണാൻ ആവശ്യത്തിന് ജീവനക്കാരില്ല. പഴയഭണ്ഡാരത്തേക്കാൾ പുതിയതിന് വലിപ്പക്കുറവുമാണ്. കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ കഴിയാത്തതിനാൽ നാണയെമെണ്ണുന്നതും സാവധാനമാണ്.

ഇതോടെയാണ് നാണയങ്ങൾ തരംതിരിച്ച് തുകയുടെ മൂല്യമനുസരിച്ച് പ്രത്യേകം തൂക്കി തുക നിശ്ചയിച്ച് ബാങ്കിന് കൈമാറുന്ന സംവിധാനമൊരുക്കാൻ ആലോചിക്കുന്നത്. ഇതിന് ദേവസ്വം ബോർഡിന്റെ അംഗീകാരം ആവശ്യമായതിനാൽ പുതിയ സംവിധാനം സംബന്ധിച്ച് വിശദമായ രൂപരേഖ അനുമതിക്കായി എക്സിക്യൂട്ടിവ് ഓഫീസർ രാജേന്ദ്രപ്രസാദ് ബോർഡിന് സമർപ്പിച്ചു. ഇതേരീതിയിൽ നാണയം തൂക്കി തുക നിശ്ചയിക്കുന്ന രീതിയാണ് തിരുപ്പതിയിലുള്ളത്.

എന്നാൽ, ഈരീതിയിൽ നാണയത്തിന്റെ മൂല്യം തിട്ടപ്പെടുത്തുന്നതിന് ആർ.ബി.ഐയുടെ അംഗീകാരം ഇല്ല. ഈ രീതിക്ക് ബോർഡിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ കൂടുതൽ കൗണ്ടിംഗ് യന്ത്രങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാണയങ്ങൾ തരംതിരിക്കാൻ നാല് യന്ത്രങ്ങളാണ് സന്നിധാനത്ത് ഭണ്ഡാരത്തിലുള്ളത്. എന്നാൽ, എണ്ണി തിട്ടപ്പെടുത്തുന്നതിന് ഒരു യന്ത്രമാണുണ്ടായിരുന്നത്. അതിപ്പോൾ തകരാറിലുമാണ്. ഈ യന്ത്രം നിർമ്മിക്കുന്ന കമ്പനി അതിന്റെ ഉത്പാദനം നിറുത്തിയതിനാൽ തകരാർ പരിഹരിക്കുന്നതിനോ ഇതേ രീതിയിലുള്ള പുതിയയന്ത്രം വാങ്ങുന്നതിനോ കഴിയാത്ത സ്ഥിതിയാണ്.