തിരുവനന്തപുരം: മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് മഹാകവി അക്കിത്തം. കവിതയിൽ ആധുനികത വിളംബരം ചെയ്‌ത കവി എന്നാണ് അക്കിത്തം അറിയപ്പെടുന്നത്. 2017ൽ പദ്‌മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. എഴുത്തച്ഛൻ, വള്ളത്തോൾ, ഓടക്കുഴൽ തുടങ്ങി സംസ്ഥാന സർക്കാരിന്റെ ഒട്ടുമിക്ക ഉന്നത സാഹിത്യപുരസ്‌കാരങ്ങളും അക്കിത്തത്തെ തേടി എത്തിയിട്ടുണ്ട്.
'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' എന്ന കാവ്യമാണ് അക്കിത്തത്തെ കൂടുതൽ പ്രശസ്‌തനാക്കിയത്. 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന വാക്യം അക്കിത്തത്തിന്റെ തൂലികത്തുമ്പിൽ നിന്ന് ഉതിർന്നതാണ്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മഹാകവി അക്കിത്തം മാറുകയായിരുന്നു. മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയാണ്. സ്‌നേഹത്താൽ നിർമ്മിക്കപ്പെടേണ്ടതാണ് ജീവിതം എന്ന് അദ്ദേഹത്തിന്റെ ഓരോ രചനയും ഓർമ്മിപ്പിച്ചു.
പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായി ജനനം.ചെറുപ്പത്തിൽ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അക്കിത്തം, 1946 മുതൽ മൂന്നു കൊല്ലം 'ഉണ്ണിനമ്പൂതിരി'യുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.
1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ പ്രവർത്തിച്ച അക്കിത്തം 1975ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ മഹാകവിയുടെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലിൽ,സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ എന്നിവയാണ് പ്രധാനകൃതികൾ. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.
ബലിദർശനം എന്നകൃതിക്ക് 1972 ൽ കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 1974 ലെ ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീർത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛൻ പുരസ്‌കാരം, 2017ൽ പദ്‌മശ്രീ എന്നിവയും മഹാകവിക്ക് ലഭിച്ചു.