shane-nigam

കൊച്ചി∙ നടൻ ഷെയ്ൻ നിഗമിനെ തങ്ങളുടെ ചിത്രങ്ങളിൽ അഭിനയിപ്പിക്കേണ്ടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ ഷെയ്നിന്റെ കുടുംബം താരസംഘടനയായ ‘അമ്മ’യുമായി ചർച്ച നടത്തി. അമ്മ സംഘടനാ ഭാരവാഹിയായ ഇടവേള ബാബുവുമായി ഷെയ്‌നിന്റെ അമ്മയാണു കൂടിക്കാഴ്ച നടത്തിയത്. ഷെയ്ൻ നിഗത്തെ സിനിമയിൽനിന്നു വിലക്കാൻ ആര്‍ക്കും അധികാരമില്ലെന്ന് ‘അമ്മ’ സംഘടന പ്രതികരിച്ചു.

ഷെയ്ൻ‌ ‘അമ്മ’യ്ക്കു പരാതി നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണു ശ്രമം. വിലക്കു പരിഹാരമല്ലെന്നും ഇടവേള ബാബു പറഞ്ഞു. സംഘടന കൈവിടില്ലെന്നാണു പ്രതീക്ഷയെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്നിന്റെ അമ്മ സുനില പറഞ്ഞു.നിർമ്മാതാക്കളുടെ വാദം ഷെയ്‌നിന്റെ ഭാഗം കേൾക്കാതെയാണെന്നും സുനില പറയുന്നു.

അതേസമയം മലയാള സിനിമാ മേഖലയിലെ വിവാദത്തിൽ സംസ്ഥാന സർക്കാരും ഇടപെടുകയാണ്. ഷെയ്നിനെതിരെ പരാതി ഉന്നയിച്ച നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ നാളെ മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തും.

ഒരാളെ ജോലിയിൽ നിന്നു വിലക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ലെന്നു മന്ത്രി എ.കെ. ബാലൻ വെള്ളിയാഴ്ച പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു തീർക്കേണ്ട പ്രശ്നത്തെ മലയാള സിനിമാമേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേയ്ക്കു എത്തിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രശ്നപരിഹാരത്തിന് അഭിനേതാക്കളുടെയും നിർമാതാക്കളുടെയും സംഘടനകൾ മുൻകയ്യെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.