'ചന്ദിരമുഖം നല്ല ഒളിചിന്തും പുതുക്കത്തിൽ"... ആഹാ എന്തൊരു ചേല്. കാതിലേക്ക് ഒഴുകിയെത്തിയ ഇശലുകളും കുപ്പിവളക്കിലുക്കങ്ങളും ഭൂമിയിലെ ഹൂറിമാരുടെ വരവറിയിച്ചു. വഴി നീളം കൈകൊട്ടിവന്ന് ചായലും മുറുക്കവും ഇടമുറുക്കവും ആവർത്തിച്ച് ഇശലിന്റെ അകമ്പടിയിൽ ചൊടിയുള്ള ചുവടുവയ്പ്പുമായി മണവാട്ടിയും സഖിമാരും ഒന്നാം വേദിയിൽ നിറഞ്ഞപ്പോൾ ആസ്വാദകർ ഒഴുകിയെത്തി. 'എന്തൊരാൾക്കൂട്ടം'.
വേദി നിറഞ്ഞു കവിഞ്ഞതോടെ പൂരപ്പറമ്പിലെ ആവേശത്തോടെ മൈതാനത്തിന്റെ മുക്കിലും മൂലയിലും നിന്ന് ആസ്വാദകർ മൊഞ്ചത്തിയായ മണവാട്ടികളെ കണ്ടു.മലബാറിന്റെ കലയെ വാരിപുണരാൻ യുവത്വവും പഴയ തലമുറയും ഒരു പോലെ ഓടിയെത്തിയെന്നതാണ് ശ്രദ്ധേയം. അശകിലായ് പേശുന്ന ഖുശി മനമിൽ ഏശുന്ന് മിശിയിണയിൽ നേശത്തിൽ തെളിയുന്നത്... ഇശലുകൾക്കൊപ്പം ഭാവത്തോടെ ഇഴുകിച്ചേർന്ന് മണവാട്ടിയും സഖിമാരും.
മണവാട്ടിയുടെ മുഖത്തെ നുണക്കുഴിയും സഖിമാരുടെ ചിരിയും കണ്ണിമ വെട്ടാതെ നോക്കിനിൽക്കുന്ന സദസും സായംസന്ധ്യയിൽ കാഞ്ഞങ്ങാടിന്റെ മനസ് കുളിർപ്പിച്ചു. തനത് ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്ന് പുതുമയാർന്ന ശീലുകളും ചൊടിയുള്ള ചുവടുമായി ഹൈസ്കൂൾ വിഭാഗം ഒപ്പനകൂട്ടം അഴകിന്റെ താളകാഴ്ചയാണ് ഒരുക്കിയത്. കലോത്സവത്തിന്റെ സൗന്ദര്യമാണ് ഒപ്പന. ഒപ്പനയിലെ മണവാട്ടിക്ക് അതിലുമേറെ സൗന്ദര്യം. ഒന്നര മണിക്കൂർ നീളുന്ന ഒരുക്കമുണ്ട് ട്ടോ മണവാട്ടിയാകാൻ. ഇന്നാണ് ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരം.