hyderabad-

ഹൈദരാബാദ്: തെലങ്കാനയിൽ മൃഗഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ച് കൊന്ന് കത്തിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം. സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് സഹായിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ തെലങ്കാനയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ വൻ പ്രതിഷേധം നടന്നു. സുരക്ഷിത്വമൊരുക്കേണ്ട സർക്കാർ സംവിധാനങ്ങളുടെ പരാജയത്തെ വിമർശിച്ച് രാജ്യമെമ്പാടുമുള്ളവർ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർത്തി. പ്രതികളെ കോടതിയിലേക്ക് കൊണ്ടും പോകും വഴി ആളുകൾ തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി. പ്രതികൾക്ക് വധശിക്ഷ ലഭിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രതികൾക്ക് നിയമസഹായം നൽകില്ലെന്ന് മെഹബൂബ്‍ നഗർ ബാർ കൗൺസിൽ അറിയിച്ചു.

ബുധനാഴ്ച രാത്രി കാണാതായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദ് – ബംഗളുരു ദേശീയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. സംഭവത്തിൽ ലോറി ഡ്രൈവർമാരായ ജൊല്ലു ശിവ, മുഹമ്മദ് ആരിഫ്, ക്ലീനർമാരായ ജൊല്ലു നവീൻ, ചെന്നകേശവലു എന്നിവർ അറസ്റ്റിലായി.

സ്‌കൂട്ടറിന്റെ കാറ്റഴിച്ചുവിട്ടത് ശിവ

യുവതിയുടെ സ്‌കൂട്ടറിന്റെ കാറ്റ് അഴിച്ചുവിട്ടതും പഞ്ചറൊട്ടിക്കാമെന്ന പേരിൽ സഹായിച്ചതും ശിവയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്.

ശിവ സ്‌കൂട്ടറുമായി വർക്ക്ഷോപ്പിലേക്ക് പോയപ്പോൾ ആരിഫ്, നവീൻ, ചന്നകേശവലു എന്നിവർ യുവതിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകി. അബോധാവസ്ഥയിലായ യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. തിരികെയെത്തിയ ശിവയും പീഡിപ്പിച്ചു.

9.45 ന് പ്രതികൾ ഡോക്ടറുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. 10.20ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൽ സൂക്ഷിച്ചു. 10.28ന് സ്‌കൂട്ടറിൽ പോയ ആരിഫും നവീനും നമ്പർ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂർ വില്ലേജിൽ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേർ ലോറിയിലാണ് പോയത്.

രാത്രി ഒരു മണിക്ക് രണ്ടിടത്തുനിന്നു പ്രതികൾ പെട്രോൾ വാങ്ങാൻ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. 2.30 ഓടെയാണ് ഡോക്ടറുടെ മൃതദേഹം ഇവർ കത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

ദുരന്ത വഴി

ബുധനാഴ്ച വൈകിട്ട് 6 മണി

ഷാദ്‌നഗറിലെ വീട്ടിൽ നിന്ന് മൃഗാശുപത്രിയിലേക്ക് പോകുന്ന വഴി യുവതി സ്കൂട്ടർ ടോൾ ബൂത്തിന് സമീപം നിറുത്തിയിട്ട് ത്വക്‌രോഗ വിദഗ്ദ്ധനെ കാണാൻ പോയി.

ബൂത്തിലെ സി.സി.ടി.വിയിൽ ദൃശ്യങ്ങളുണ്ട്

രാത്രി 9 മണി:

യുവതി തിരിച്ചെത്തി.സ്‌കൂട്ടറിന്റെ ടയർ പഞ്ചറായ നിലയിൽ

 രാത്രി 9.15മണി
സഹോദരിയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു

 ടയർ നന്നാക്കാൻ സഹായിക്കാമെന്ന് ഒരാൾ പറയുന്നതു ഫോണിലൂടെ കേട്ടെന്ന് സഹോദരിയുടെ മൊഴി.

 സമീപത്തെ ലോറി ഡ്രൈവർമാർ ഭയപ്പെടുത്തുന്നതായി യുവതി സഹോദരിയോട് പറഞ്ഞു.

 അടുത്തുള്ള ടോൾ ഗേറ്റിൽ പോയിരിക്കാൻ സഹോദരി ഉപദേശിച്ചു.

 9.45മണി

ഡോക്ടറുടെ ഫോൺ സ്വിച്ച് ഓഫ്

 രാത്രി 9.50 മണി

സഹോദരി ടോൾ ബൂത്തിൽ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ല.

വിവരം ബന്ധുക്കളെ അറിയിച്ചു.

 രാത്രി 10മണി

പരാതിയുമായി ആർ.ജി.ഐ.എ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ പരിധിയിലല്ലെന്ന് മറുപടി.

പുലർച്ചെ ഒരു മണി

ഷംഷാബാദ് സ്റ്റേഷനിലെത്തി പരാതി നൽകി

പുലർച്ചെ 3മണി

യുവതിയുടെ പിതാവ് ഒറ്റയ്ക്ക് തിരച്ചിൽ നടത്തി.

4 മണി

പൊലീസ് കോൺസ്റ്റബിൾമാരെത്തി അന്വേഷണം തുടങ്ങി

 രാവിലെ 6മണി

ടോൾ ബൂത്തിന് സമീപം യുവതിയുടെ വസ്ത്രവും ചെരുപ്പും ഹാൻഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി.

 7മണി

30 കി.മി അകലെ ഹൈദരാബാദ്- ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ കത്തിക്കരിഞ്ഞ മൃതദേഹം യാത്രക്കാർ കണ്ടെത്തി.

മൃതദേഹത്തിലെ ഗണപതിയുടെ ലോക്കറ്റാണ് തിരിച്ചറിയാൻ സഹായിച്ചത്

'' പൊലീസിന് മകളെ രക്ഷിക്കാമായിരുന്നു. എന്റെ മകളെ കൊന്നവരെ പൊതുജന മദ്ധ്യത്തിൽ ജീവനോടെ ചുട്ടുകരിക്കണം.''

-യുവതിയുടെ അമ്മ

മറ്റൊരു മൃതദേഹം കണ്ടെത്തി

മൃഗഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തു നിന്ന് മറ്റൊരു യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. തിരിച്ചറിഞ്ഞിട്ടില്ല.

വ്യാപക പ്രതിഷേധം

മൃഗഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് #RIPPriyankaReddy, #JusticeForPriyankaReddy

തുടങ്ങിയ ഹാഷ് ടാഗുകളുമായി സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം. സാമൂഹ്യ, സാംസ്ക്കാരിക,സിനിമാ രംഗത്തെ നിരവധി പ്രമുഖർ പ്രതിഷേധത്തിൽ പങ്കുചേർന്നു.