hostel-

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ് നടത്തി. ഡി.സി.പിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. കെ.എസ്‌.യു നേതാവിന് ഹോസ്റ്റലിൽ മർദനമേൽക്കുകയും തുടർന്ന് കെ.എസ്‌.യു – എസ്.എഫ്‌.ഐ സംഘർഷം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു റെയ്ഡ്.

കോളേജില ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ​കോളേജിലെ 13 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. പരിക്കേറ്റ കെ.എസ്.യു പ്രവർത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രതിഷേധം തുടരുന്നതിനിടയിലാണ് റെയ്ഡ് നീക്കം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്‌.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകനും, എം.എ വിദ്യാർത്ഥിയുമായ നിതിൻ രാജിനെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. ഏട്ടപ്പൻ മഹേഷ് എന്ന എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ആക്രമണത്തിൽ നിതിന്റെ മുഖത്തും കൈയിലും സാരമായി പരിക്കേറ്റു,കൂടാതെ തടയാൻ ശ്രമിച്ച സുഹൃത്തിനെയും ഇവർ മർദിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഏട്ടപ്പന്‍ മഹേഷ് നിതിനെയും സുഹൃത്തിനെയും ഹോസ്റ്റല്‍ മുറിയില്‍ കയറി ഭീഷണിപ്പെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മർദ്ദനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കോളേജിൽ കെ.എസ്.യു. പഠിപ്പുമുടക്കിയിരുന്നു. ഇന്നലെ ക്യാമ്പസിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷവുമുണ്ടായി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന് ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.സംഭവമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്ര് കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.