മൂന്നാർ : ഫേസ്ബുക്ക് കാമുകനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മലേഷ്യൻ യുവതി. ബംഗളുരുവിലെ ഐ.ടി എൻജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ. അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപൂർ ഇസ്താബാഗ് സ്വദേശിയായ വിഗ്നേശ്വരി എന്ന യുവതി ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ നടപ്പാക്കാൻ എത്തിയ ഒമ്പതംഗ സംഘത്തെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തു.
മധുര ആവണിയാപുരം സ്വദേശി അൻപരശൻ, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകൻ, അഭിരാമപുരം സ്വദേശി അയ്യനാർ, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യൻ കുമാർ, സംഘത്തലവൻ നിലെകോട്ടൈ സ്വദേശി ഭാസ്‌കരൻ, തേനി അല്ലി നഗർ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാർത്തിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് വഴിയാണ് അശോകും വിഗ്‌നേശ്വരിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇരുവരും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞദിവസം യുവതി അശോകിനോട് ആവശ്യപ്പെട്ടു. എന്നാൽ അശോക് വിവാഹഭ്യർത്ഥന നിരസിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച വിഗ്‌നേശ്വരി തേനിയിലെത്തി വീണ്ടും വിവാഹഭ്യർത്ഥന നടത്തിയെങ്കിലും അശോക് വിസമ്മതിക്കുകയായിരുന്നു. ഇതോടെ വധഭീഷണി മുഴക്കിയാണ് വിഗ്‌നേശ്വരി നാട്ടിലേക്ക് തിരിച്ചത്.
ഫേസ്ബുക്ക് വഴിയാണ് അശോകിനെ കൊല്ലാൻ വിഗ്‌നേശ്വരി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതെന്ന് സംഘം പൊലീസിനോട് പറഞ്ഞു. ഇതിന്റെ ആദ്യഗഡുവായി ഒരു ലക്ഷം യുവതി സംഘത്തിന് കൈമാറി. സംഭവത്തിൽ യുവതിക്കെതിരെ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.