അർജുൻ അശോകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹരിശ്രീ അശോകന്റെ മകൻ എന്ന് മാത്രമല്ല, യുവതലമുറയിലെ മികവുള്ള നടൻ കൂടിയാണ് അർജുൻ. വ്യത്യസ്തമായ വേഷങ്ങളിലൂടെയാണ് അർജുന്റെ സിനിമായാത്ര മുന്നേറുന്നത്. കിട്ടിയ വേഷങ്ങളിലെല്ലാം സ്വന്തമിടം തെളിയിച്ചു കഴിഞ്ഞു ഈ യുവനടൻ.
സിനിമ വന്ന വഴി
പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ആദ്യത്തെ സിനിമയിൽ അഭിനയിക്കുന്നത്. ഓർക്കൂട്ട് ഒരു ഓർമ്മ കൂട്ട് എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്താണ് സിനിമയെന്നും ലൊക്കേഷനെന്നുമൊക്കെ പഠിച്ചത് ആ ചിത്രത്തിലൂടെയാണ്. അതിനു ശേഷം ഞാനും സൈനുദ്ദീൻ അങ്കിളിന്റെ മകനും കൂടി അഭിനയിച്ച ചിത്രമാണ് ടു ലെറ്റ് അമ്പാടി ടാക്കീസ്. പിന്നീടാണ് സൗബിനിക്കയുമായുള്ള (സൗബിൻ ഷാഹിർ) ബന്ധം തുടങ്ങുന്നത്. ഞാൻ അഭിനയിച്ച ആദ്യ രണ്ട് സിനിമകളും നന്നായി പോകാത്തതു കൊണ്ട് തന്നെ സംവിധാനം പഠിക്കാൻ ആഗ്രഹം തോന്നി. അപ്പോഴാണ് പറവയുടെ ഓഡിഷൻ കാൾ കാണുന്നത്. എനിക്ക് സൗബിൻ ഇക്കയുടെ കൂടെ നിന്ന് സംവിധാനം പഠിക്കാൻ ആഗ്രഹമുണ്ടെന്ന് അച്ഛനോട് പറഞ്ഞു. സൗബിനിക്ക കഥ പറഞ്ഞിട്ട് എന്നോട് പറഞ്ഞു കുറച്ചേ ഉള്ളടാ...ചെറിയൊരു പരിപാടിയാണ്. ദുൽഖറിന്റെ ഫ്രണ്ടായിട്ടാണ് നീ അഭിനയിക്കുന്നത്. സത്യത്തിൽ എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. രണ്ട് ദിവസം കഴിഞ്ഞിട്ടും എനിക്ക് ആ എക്സൈറ്റ്മെന്റ് മാറിയിരുന്നില്ല. ശരിക്കും പറവയിൽ അഭിനയിച്ചപ്പോഴാണ് ഞാൻ ഒരു അഭിനേതാവായെന്ന് എനിക്ക് തന്നെ ബോദ്ധ്യം വന്നത്. അതിന്റെ പൂർണ ക്രെഡിറ്റ് സൗബിനിക്കയ്ക്ക് മാത്രമാണ്.
അച്ഛന്റെ പിന്നാലെ
കുട്ടിക്കാലത്ത് സിനിമ കാണുമ്പോൾ സ്ക്രീനിൽ ആരൊക്കെ ഉണ്ടെങ്കിലും അച്ഛനെയാണ് ഞാൻ ആദ്യം നോക്കുന്നത്. അച്ഛൻ എന്നതിലുപരി വീട്ടിൽ എപ്പോഴും കാണുന്ന ഒരാളെ വലിയ സ്ക്രീനിൽ കാണുന്നത് ശരിക്കും ഒരു വിസ്മയമായിരുന്നു. പാണ്ടിപ്പട, പറക്കും തളിക, വൃദ്ധന്മാരെ സൂക്ഷിക്കുക, പട്ടാഭിഷേകം തുടങ്ങിയ ലൊക്കേഷനുകളിലൊക്കെ പോയത് ഇന്നും ഗൃഹാതുരമായ ഓർമ്മകളാണ്. വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഖുശ്ബു എന്നെ ഒക്കത്തു എടുത്തിരിക്കുന്ന ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട്. വളരെ ചെറുതിലെ തന്നെ സിനിമയോട് ഒരു പ്രത്യേക ആവേശമായിരുന്നു. അഭിനയിക്കാൻ തയ്യാറെടുത്തപ്പോൾ അച്ഛൻ തന്ന ഉപദേശം ഇതാണ്, അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമെന്ന് വിശ്വാസമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക. ഓരോ സിനിമയിലും അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ അച്ഛൻ ചൂണ്ടിക്കാണിക്കും. അടുത്ത സിനിമയിൽ അതാവർത്തിക്കാതെ നോക്കണമെന്ന് പറയും. അത് കേൾക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് ഒരു അവാർഡ് ലഭിക്കുന്നതുപോലെയാണ്. അച്ഛൻ സ്ക്രീനിൽ കാണുന്നതുപോലെയല്ല ജീവിതത്തിൽ. അത്യാവശ്യം നല്ല ഗൗരവക്കാരനാണ്.
അഭിഭാഷകനാകാൻ കൊതിച്ചു, പക്ഷേ
പഠനകാര്യങ്ങളിലൊക്കെ വളരെ മോശമായിരുന്നു. ഫൈനൽ പരീക്ഷയ്ക്ക് മാത്രം അത്യാവശ്യം കുഴപ്പമില്ലാത്ത മാർക്ക് വാങ്ങും. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയത്താണ് നിയമ ഉപദേഷ്ടാവായാലോയെന്ന് ചിന്തിച്ചത്. അങ്ങനെയാണ് ഞാൻ എൽ.എൽ.ബിയുടെ എൻട്രൻസ് പരീക്ഷ എഴുതുന്നത്. എൻട്രൻസ് പരീക്ഷയിൽ അത്യാവശ്യം നല്ല റാങ്ക് ഉണ്ടായിരുന്നു. അങ്ങനെ കുസാറ്റിൽ നിന്ന് ഇന്റർവ്യൂ കാർഡ് വന്നു. പക്ഷേ ഇന്റർവ്യൂ ദിവസം രാവിലെ ഞാൻ ഉറക്കം എഴുന്നേൽക്കാൻ താമസിച്ചു. സംഭവം വീട്ടിലറിഞ്ഞ് ആകെ സീനായി. അതിന് ശേഷമാണ് ബി.കോമിനു ജോയിൻ ചെയ്യുന്നത്. കോളേജിൽ സെക്കൻഡ് ഇയറിന് പഠിക്കുമ്പോഴാണ് രണ്ടാമത്തെ സിനിമയായ ടു ലെറ്റ് അമ്പാടി ടാക്കീസിൽ അഭിനയിക്കുന്നത്.
കരുത്തുറ്റ വേഷങ്ങൾ
ഞാൻ വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമല്ലേ അഭിനയിച്ചിട്ടുള്ളൂ . ദൈവം സഹായിച്ച് അഭിനയിച്ച എല്ലാ ചിത്രങ്ങളിലും സാമാന്യം നല്ല കഥാപാത്രങ്ങളാണ് ലഭിച്ചത്. ജൂണിലെയും ഉണ്ടയിലെയും കഥാപാത്രങ്ങളെക്കുറിച്ചു നല്ല അഭിപ്രായം ഉണ്ടായിരുന്നു. വരത്തനിലെ നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രം കുറെ പേർക്ക് ഇഷ്ടമായി. ഒരുപാട് നല്ല സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. അമൽ നീരദ്, അൻവർ റഷീദ്, രാജീവ് രവി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കുകയെന്നത് എന്റെ സ്വപ്നമായിരുന്നു. രാജീവ് രവി സാറിന്റെ തുറമുഖം എന്ന ചിത്രത്തിലെ അഭിനയം വേറിട്ട അനുഭവമായിരുന്നു. എനിക്ക് വളരെ പേടിയായിരുന്നു രാജീവേട്ടനെ. എന്നാൽ സെറ്റിൽ ഇത്രയും സിമ്പിളായ മനുഷ്യൻ വേറെയില്ല. എത്ര ടെൻഷനുള്ള സമയത്താണെങ്കിലും അദ്ദേഹം എല്ലാവരോടും വളരെ കൂളായിട്ടാണ് സംസാരിക്കുന്നത്. തുറമുഖത്തിലെ കഥാപാത്രം മനസിൽ നിന്ന് പൂർണമായും വിട്ടുപോകാൻ കുറച്ചു ദിവസമെടുത്തു.
ഒഴിവ് വേളകളിൽ
ഷൂട്ട് ഇല്ലാത്ത സമയങ്ങളിൽ ഫാമിലിയുമായി എങ്ങോട്ടെങ്കിലും യാത്രപോകുന്നതാണ് പ്രധാന പരിപാടി. പിന്നെ പാർട്ണർഷിപ്പിൽ ചെറിയ ബിസിനസ് സംരംഭങ്ങളുണ്ട്. കാർ വാഷിംഗ് സെന്റർ, കൺസ്ട്രക്ഷൻ കമ്പനി, പാക്കറ്റ് ഫുഡ് ഫാക്ടറി തുടങ്ങിയ ബിസിനസ് സംരംഭങ്ങൾ നന്നായി പോകുന്നു. ഇപ്പോൾ അത്യാവശ്യം നല്ല തിരക്കായി വരുന്നു. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. ഭാര്യയുടെ പേര് നിഖിത. ബി.ടെക് സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളുടെ വിവാഹത്തിന് രണ്ടു വീട്ടുകാരും പച്ചക്കൊടി കാണിച്ചത്.
നല്ല മാറ്റങ്ങൾ
ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംഭവിച്ചത്. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. അതോടൊപ്പം സ്വകാര്യതയെയും ചെറുതായി ബാധിച്ചു തുടങ്ങിയെന്ന് പറയാം. ഭാര്യയോടൊപ്പം ഡിന്നർ കഴിക്കാനൊക്കെ പോകുമ്പോൾ പലരും അടുത്തേക്ക് വരും. എന്റെ സിനിമകൾ നന്നായെന്നു പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ചിലർ മറ്റൊന്നും നോക്കാതെ സത്യം മുഖത്ത് നോക്കിത്തന്നെ പറയും. അപ്പോൾ ചെറിയ വിഷമമൊക്കെ തോന്നുമെങ്കിലും പിന്നീട് അതെല്ലാം മാറും.