പെരിന്തൽമണ്ണ:മന്ത്രവാദം നടത്തി മാനസികപ്രശ്നങ്ങളും അസുഖങ്ങളും മാറ്റാമെന്ന് പറഞ്ഞ് വ്യാജ ചികിത്സ നടത്തിയെന്ന കേസിൽ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുനഗരം സ്വദേശി പുല്ലൂർശങ്ങാട്ടിൽ അബ്ദുൾ കരീമിനെയാണ് (39) ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എ.എസ്.പി രീഷ്മ രമേശൻ അറസ്റ്റ് ചെയ്തത്. ഭാര്യയെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടും പട്ടിണിക്കിട്ടും വടികൊണ്ടടിച്ചും പരിക്കേൽപ്പിച്ചതിന് കരുവാരക്കുണ്ട് തുവ്വൂർ സ്വദേശിയായ ഭർത്താവ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പ്രതിയെ അഗളിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്ന് പല വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ വിവിധ സ്ഥലങ്ങളിൽ താമസിച്ച് മന്ത്രവാദവും ചികിത്സയും നടത്തിവരികയായിരുന്നു. കരുവാരകുണ്ട് എസ്.ഐ പി.വിഷ്ണു, സി.പി മുരളീധരൻ ,എൻ.ടി.കൃഷ്ണകുമാർ ,എം.മനോജ്കുമാർ , കെ.എസ്.. ഉല്ലാസ് ,ആസിഫ് അലി, എസ്.പി സതീഷ്കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .