മലപ്പുറം: ലൈഫ് ഭവനപദ്ധതിയിലേക്ക് അഞ്ച് കോടി രൂപ കണ്ടെത്താൻ 75 കോടിയിലധികം രൂപ മൂല്യമുള്ള മുനിസിപ്പൽ ബസ് സ്റ്റാന്റ് പണയം വയ്ക്കാനൊരുങ്ങി മലപ്പുറം നഗരസഭ. മുസ്‌ലിം ലീഗ് ഭരിക്കുന്ന മലപ്പുറം സർവീസ് സഹകരണ ബാങ്കിൽ ബസ് സ്റ്റാന്റ് പണയം വയ്ക്കാനുള്ള നടപടികളുമായാണ് നഗരസഭ നീങ്ങുന്നത്. ലൈഫ് ഭവന പദ്ധതിയുടെ 50 ശതമാനം നഗരസഭയും ബാക്കി 50 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളും വഹിക്കണം. 332 വീടുകളുടെ അപേക്ഷ നഗരസഭയ്ക്ക് മുന്നിലുണ്ട്. ഇതിനായി 4.98 കോടി രൂപ ചെലവഴിക്കണം. ഇത്രയും വലിയ തുക തനതു ഫണ്ടിൽ ഇല്ലാത്തതിനാലാണ് ബസ് സ്റ്റാന്റ് പണയം വയ്ക്കാൻ തീരുമാനിച്ചതെന്ന് നഗരസഭ അധികൃതർ പറയുന്നു. പദ്ധതി വിഹിതത്തിലെ തുകയും മലപ്പുറം കോട്ടപ്പടി മാർക്കറ്റ് നവീകരിച്ചശേഷം ലഭിക്കുന്ന കടകളുടെ മുൻകൂർ തുകയും ബാങ്ക് അടവിലേക്ക് നൽകും. ലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് ബസ് സ്റ്റാന്റ് പണയപ്പെടുത്തുന്നതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.