rashid

വളാഞ്ചേരി: ബിനാമി പേരിൽ രജിസ്‌ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ പൊന്നാനി തൃക്കാവ് പറമ്പത്താഴത്ത് റാഷിദ് റഫീഖ് (30), കറുകത്തുരുത്തി വളവിൽ അമ്പലത്ത് വീട്ടിൽ ഫൈസൽ നാസർ (24) എന്നിവരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാജ കമ്പനികൾ വഴി കോടികളുടെ അടയ്ക്ക കച്ചവടം നടത്തിയെന്ന കൃത്രിമരേഖയുണ്ടാക്കി ജി.എസ്.ടിയിൽ നിന്ന് അഞ്ച് ശതമാനം ഇൻപുട്ട് നികുതിയായി സ്വന്തം അക്കൗണ്ടിലെത്തിച്ചായിരുന്നു തട്ടിപ്പ്. കൊട്ടടയ്ക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് പരിചയപ്പെടുത്തിയാണ് നിക്ഷേപകരെ സമീപിച്ചിരുന്നത്. ഇവരുടെ ജി.എസ്.ടി അക്കൗണ്ട് നിർമിക്കുന്നതും സാമ്പത്തിക ഇടപാട് നടത്തുന്നതുമെല്ലാം പ്രതികൾ തന്നെയായിരുന്നു. വളാഞ്ചേരി എടയൂർ സ്വദേശികളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.