പത്തനംതിട്ട : വൃദ്ധമാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുത്തതിനു ശേഷം അവരെ മക്കൾ പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തിൽ ഏറിവരുന്നതായും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷൻ അംഗം ഡോ.ഷാഹിദാ കമാൽ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വനിതാകമ്മിഷൻ അദാലത്തിൽ പരാതി പരിഗണിക്കുകയായിരുന്നു കമ്മിഷൻ അംഗം. സ്വത്ത് ഭാഗം ചെയ്യുമ്പോൾ മാതാപിതാക്കൾ സ്വന്തം പേരിൽ കൂടി നീക്കി വയ്ക്കണം. മക്കൾ സംരക്ഷിക്കാതെ വന്നാൽ സ്വന്തം പേരിലുള്ള വസ്തു ബാങ്കിൽ പണയപ്പെടുത്തി കിട്ടുന്ന തുക ബാങ്കിൽ തന്നെ നിക്ഷേപിക്കുകയും ഇതിൽ നിന്നും മാസത്തിൽ ഇവരുടെ ചെലവിനായി നിശ്ചിത തുക ലഭ്യമാകുന്ന സംവിധാനം നിലവിലുണ്ട്. ലോൺ തിരിച്ചടയ്ക്കാതെ വന്നാലും ജപ്തി ചെയ്യുകയോ വീട്ടിൽ നിന്നും ഇറക്കി വിടുകയോ ചെയ്യില്ല. എന്നാൽ മാതാപിതാക്കളുടെ മരണശേഷം മക്കൾക്ക് വസ്തു വേണമെന്നുണ്ടെങ്കിൽ തുകയും പലിശയും അടച്ചു തിരിച്ചെടുക്കണമെന്നും കമ്മിഷൻ അംഗം പറഞ്ഞു.
ജില്ലയിലെ ചില സ്വകാര്യ സ്കൂളുകളിൽ വൃത്തിഹീനമായ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന പരാതി ലഭ്യമായിട്ടുണ്ടെന്നും ഇത്തരം സ്കൂളുകളിൽ അപ്രതീക്ഷത സന്ദർശനം നടത്തി നിജസ്ഥിതി പരിശോധിക്കുമെന്നും കമ്മിഷൻ പറഞ്ഞു. ഇന്നലത്തെ അദാലത്തിൽ ലഭിച്ച ഭൂരിഭാഗം പരാതികളും കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്തു തർക്കങ്ങൾ സംബന്ധിച്ചുള്ളതായിരുന്നു. ആകെ 47 പരാതികളാണ് പരിഗണനയ്‌ക്കെത്തിയത്. ഇതിൽ 21 പരാതികൾ തീർപ്പാക്കി. രണ്ടു പരാതികൾ റിപ്പോർട്ടിനയച്ചു.അടുത്ത അദാലത്തിൽ 24 പരാതികൾ വീണ്ടും പരിഗണിക്കും.
വനിതാ കമ്മിഷൻ ഇൻസ്‌പെക്ടർ എം. സുരേഷ്കുമാർ, എസ്.ഐ ഹനീസ ബീവി, ലീഗൽ പാനൽ ഉദ്യോഗസ്ഥരായ അഡ്വ.സീമ, അഡ്വ.സബീന, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലക്ഷ്മി മോഹൻ, സിവിൽ പൊലീസ് ഓഫീസർ യു.അരുൺ കുമാർ, കൗൺസിൽമാരായ ശാന്തി .ജി.നായർ, ഒബിനി സൂസൻ ചാക്കോ, അഖിലാമോഹൻ എന്നിവർ പങ്കെടുത്തു.