ചെങ്ങന്നൂർ: ചെങ്ങന്നൂർ മണ്ഡലത്തെ പൂർണമായും തരിശ് രഹിതമാക്കുന്നതിനായി കൂടുതൽ തുക അനുവദിച്ചതായി മന്ത്രി വി.എസ് സുനിൽകുമാർ.
ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ചെറിയനാട് പഞ്ചായത്തിലെ പൂമാട്ടി പുഞ്ചയിലെ നെൽക്കൃഷിയുടെ വിത്തുവിതയും ജലസേചന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 10 കോടി രൂപ അനുവദിച്ചിരുന്നു. പ്രളയം മൂലം തകർന്ന ചെങ്ങന്നൂരിന്റെ കാർഷിക മേഖലയുടെ സമഗ്ര വികസനം കണക്കിലെടുത്ത് രണ്ടാം ഘട്ടമായി 10 കോടി രൂപ കൂടി അനുവദിച്ച് തരിശ് രഹിത ചെങ്ങന്നൂരിനായി 20 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി തരിശ് കിടക്കുന്ന 40 ഹെക്ടർ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കുന്നത്. ജലസേചന സൗകര്യങ്ങളുടെ അഭാവത്തിൽ കർഷകർ ഇവിടെ കൃഷി ചെയ്യാൻ മടിച്ചിരുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും, ചെറിയനാട് പഞ്ചായത്തും സംയുക്തമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ ജലസേചന സൗകര്യങ്ങൾ ഒരുക്കിയാണ് ഇത്തവണ ഇവിടെ കൃഷി ആരംഭിച്ചത്. ചെറുവല്ലൂർ സെന്റ് ജോർജ്ജ് മാർത്തോമാ പാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത,ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധമ്മ, ലതാ.ജി പണിക്കർ, ബി.അഭിലാഷ്, ജി.വിവേക്, ഷാളിനി രാജൻ, ബി.സുനിൽകുമാർ, പാടശേഖര സമിതി പ്രസിഡന്റ് അൻവർ ഹുസൈൻ റാവുത്തർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുട ങ്ങിയവർ പങ്കെടുത്തു.