കൊല്ലം: വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ആരംഭിച്ച അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ആരോപണം. കുണ്ടറ വെള്ളിമൺ നാന്തിരിയ്ക്കൽ ഷിനുഭവനിൽ ഷീലയുടെ (46) ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നാന്തിരിയ്ക്കൽ ഷീന ഭവനിൽ സ്റ്റാൻസി കൊല്ലം റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ റൂറൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. എസ്.പി പരാതി അന്വേഷണത്തിനായി റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കക്ഷികളെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. പരാതിക്കാരിയെ കൂടാതെ മരിച്ച ഷീലയുടെ ഭർത്താവ് സിംസൺ അടക്കമുള്ളവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ കേസിന്റെ തുടരന്വേഷണം കുണ്ടറ പൊലീസിനെ തന്നെ ഏൽപ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന സംശയമാണുയർന്നിട്ടുള്ളത്. മരണത്തിൽ സംശയം ഉണ്ടായിരുന്നിട്ടും പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് മൃതദേഹം സംസ്കരിച്ചത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ഷീലയുടെ ഭർത്താവ്, മകൻ, ബന്ധുക്കളായ രണ്ടുപേർ, പ്രദേശത്തെ സി.പി.എം പഞ്ചായത്ത് അംഗം എന്നിവരെ എതിർകക്ഷികളാക്കിയാണ് സ്റ്റാൻസി പരാതി നൽകിയത്. വീട്ടിൽ അനുഭവിക്കേണ്ടിവന്ന നിരന്തര പീഡനത്തെ തുടർന്നാണ് ഷീല മരിച്ചതെന്നായിരുന്നു മാതാവ് പരാതിയിൽ പറഞ്ഞത്.
ഇക്കഴിഞ്ഞ ജൂലായ് 29 ന് രാത്രി 10 മണിയോടെ അവശനിലയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷീലയെ ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം കൊല്ലത്തെ മെഡി. കോളേജിലെത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരികെ കുണ്ടറയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സഹോദരിയടക്കം പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം നടത്താതെ 31ന് നാന്തിരിയ്ക്കൽ പള്ളിയിലാണ് സംസ്കരിച്ചത്. ബന്ധുക്കൾക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് അന്ന് കേസെടുക്കാത്തത് വിവാദമായിരുന്നു. ആദ്യം കുണ്ടറ പൊലീസിൽ സ്റ്റാൻസി പരാതിപ്പെട്ടെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല. തുടർന്നാണ് റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
ഷീലയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ഷീലയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി സത്യം പുറത്തുകൊണ്ടുവരണം. ബിന്ദുകൃഷ്ണ ഇന്നലെ കുണ്ടറ സി.ഐ ഓഫീസിലെത്തി ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു.