fatima
ഫാത്തിമ ലത്തീഫ്

കൊല്ലം: സിവിൽ സർവീസിൽ മികച്ച റാങ്ക് നേടണം. നല്ലൊരു ഐ.എ.എസ് ഉദ്യോഗസ്ഥയായി ജനങ്ങൾക്ക് നല്ലതു ചെയ്യണം. ഇങ്ങനെ നിറമുള്ള ഒരുപിടി സ്വപ്നങ്ങളുമായാണ് കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശിനി ഫാത്തിമാ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയിൽ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് (എച്ച്.എസ്.ഇ.ഇ)കോഴ്സിന് ചേർന്നത്. പക്ഷെ, ഈ സ്വപ്നങ്ങളെല്ലാം വഴിയിൽ ഉപേക്ഷിച്ച് ഫാത്തിമ സ്വയം ജീവിതം അവസാനിപ്പിച്ചതിന്റെ അമ്പരപ്പിലാണ് ഇപ്പോഴും ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും.

മദ്രാസ് ഐ.ഐ.ടിയുടെ എച്ച്.എസ്.ഇ.ഇ കോഴ്സിനുള്ള പ്രവേശന പരീക്ഷയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഫാത്തിമ ഒന്നാം റാങ്കുകാരിയായിരുന്നു. തീരെ കുട്ടിയായിരിക്കേതന്നെ ഫാത്തിമയുടെ മനസിലുറച്ച സ്വപ്നമാണ് സിവിൽ സർവീസ്. അതുകൊണ്ടുതന്നെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ വൺ ഉണ്ടായിട്ടും പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് എടുത്തു. ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നും ഗ്രേസ് മാർക്കില്ലാതെ 93.2 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഗുണകരമാകുന്ന കോഴ്സായതിനാലാണ് എച്ച്.എസ്.ഇ.ഇക്ക് ചേർന്നത്

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഫാത്തിമയുടെ മൃതദേഹം കണ്ടത്. രണ്ടാംകുറ്റി പ്രിയദർശനി ഗഗർ 173 കിലോൻതറയിൽ പ്രവാസിയായ അബ്ദുൾ ലത്തീഫിന്റെയും സജിതയുടെയും മകളാണ്. ചെന്നൈ റോയൽപെട്ട് ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ സംസ്കാരം നടത്തും. അയിഷ ഇരട്ട സഹോദരിയാണ്. എട്ടാം ക്ലാസുകാരി മറിയം ഇളയ സഹോദരിയാണ്.

 ആത്മഹത്യക്ക് പിന്നിൽ

അദ്ധ്യാപകരുടെ പീഡനം

അദ്ധ്യാപകരുടെ പീഡനമാണ് മിടുക്കിയായ ഫാത്തിമയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നുണ്ട്. മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നൈയിലെത്തിയ കുടുംബസുഹൃത്തുക്കളോട് ഫാത്തിമയുടെ സഹപാഠികളാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. മുസ്ലീം സമുദായാംഗമായ ഫാത്തിമയ്ക്ക് അദ്ധ്യാപകർ ബോധപൂർവ്വം ഇന്റേണൽ മാർക്ക് കുറച്ചെന്നാണ് ആരോപണം. ചില വിദ്യാർത്ഥികൾ ജാതീയമായ പീഡനത്തിന് ഇരയാകുന്നതായും സഹപാഠികൾ ഇവരോട് പറഞ്ഞു. ഈ വർഷംമാത്രം മദ്രാസ് ഐ.ഐ.ടിയിലെ മൂന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു.