merci
പെരിനാട് ഗ്രാമപഞ്ചായത്തിലെ വെള്ളിമൺ പുലികുഴി കടവ് ആദ്യ മത്സ്യസംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്ന സമ്മേളനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പ്രഖ്യാപനം നടത്തി

കൊല്ലം: പെരിനാട് ഗ്രാമപഞ്ചായത്തിലെ വെള്ളിമൺ പുലികുഴി കടവ് ആദ്യ മത്സ്യസംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. ജില്ലയിൽ മത്സ്യസംരക്ഷിത പ്രദേശങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത അഞ്ചു പ്രദേശങ്ങളിൽ ആദ്യത്തേതാണിത്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ശാസ്ത്രീയമായ ഇടപെടലിലൂടെ ഉൾനാടൻ മത്സ്യമേഖലയുടെ പുനരുജ്ജീവനം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളം, അഷ്ടമുടി, പേരയം ഗ്രാമപഞ്ചായത്തിലെ പടപ്പക്കര, കാഞ്ഞിരംകോട് എന്നിവയുടെ സംരക്ഷണത്തിനായി രണ്ടു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. രണ്ട് ഹെക്ടർ പ്രദേശത്ത് കരിമീൻ പ്രജനനം ഊർജ്ജിതമാക്കുന്നതിനാണ് സംരക്ഷണ പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ കരിമീൻ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ചു.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, മറ്റ് ജനപ്രതിനിധികളായ ആശാ ശശിധരൻ, ഡോ. കെ. രാജശേഖരൻ, സിന്ധു മോഹൻ, എസ്. ശ്രീദേവി, വി. ശോഭ, വി. പ്രസന്നകുമാർ, എ. തോമസ്, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം. ശ്രീകണ്ഠൻ, കയർഫെഡ് ഡയറക്ടർ എസ്. എൽ. സജികുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ഗീതാകുമാരി, പ്രൊജക്ട് അംഗം ഡോ. കെ.കെ. അപ്പുക്കുട്ടൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.