കൊല്ലം: ജന്മനാ ഹൃദ്രോഗം ബാധിച്ച് ചികിത്സയിലൂടെ ഭേദമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുഞ്ഞുങ്ങളുടെ നിറപുഞ്ചിരിയുടെ നിറവിലായിരുന്നു വിക്ടോറിയ ആശുപത്രി. രക്ഷിതാക്കളുടെ അളവറ്റ സന്തോഷത്തിനും ഇവിടം വേദിയായി. സർക്കാരിന്റെ നൂതന ചികിത്സാ പദ്ധതിയായ ഹൃദ്യം പദ്ധതിയുടെ സേവനം ലഭിച്ചവരുടെ സംഗമം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ രംഗത്ത് സർക്കാർ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയായ ഹൃദ്യത്തിന്റെ വിജയമാണ് ഇത്രയധികം കുടുംബങ്ങളുടെ സംഗമത്തിലൂടെ കാണാനാകുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിലെ ചികിത്സാ സമ്പ്രദായം ഉന്നത നിലവാരത്തിലേക്ക് ഉയർത്താനായി. ആർദ്രം പദ്ധതിയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയത് ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങൾക്കിടയാക്കിയെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങൾക്കായുള്ള പോഷകാഹാര കിറ്റ് വിതരണം, പദ്ധതിയിൽ എം പാനൽ ചെയ്തിട്ടുള്ള ആശുപത്രി പ്രതിനിധികളെ ആദരിക്കൽ എന്നിവയും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ അനുപം മിശ്ര, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീലേഖ വേണുഗോപാൽ, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ആർ. സന്ധ്യ, ഡോ. ജെ. മണികണ്ഠൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. വി. കൃഷ്ണവേണി, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് തുടങ്ങിയവർ പങ്കെടുത്തു.