ഓയൂർ: കൊലപാതകകേസിലെ ഒന്നാം പ്രതിയെ വിധി പ്രഖ്യാപിക്കാനിരുന്ന ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീയണ്ണൂർ ചെപ്രമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലംകുന്ന് നെജീം മൻസിലിൽ നെജീം (37) ആണ് ഇന്നലെ പുലർച്ചെ വാടകവീട്ടിൽ ജീവനൊടുക്കിയത്. അമ്പലംകുന്ന് കൈതയിൽ രേഖാലയത്തിൽ രഞ്ജിത്തിനെ (27) 2004 ഡിസംബറിൽ അമ്പലംകുന്ന് ജംഗ്ഷനിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു നെജീം. ആദ്യം പിടിയിലായ കേസിലെ മറ്റു പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. സംഭവത്തിനുശേഷം ഗൾഫിലേക്ക് കടന്ന പ്രതി വളരെ നാളുകൾക്ക്ശേഷം തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. തുടർന്ന് ജാമ്യത്തിൽ കഴിയുകയായിരുന്നു. മറ്റു പ്രതികൾക്ക് ജയിൽശിക്ഷ വിധിച്ച കൊട്ടാരക്കര കോടതി കുറ്റകൃത്യത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. അമ്പതിലേറെ വെട്ടും ഇരുപത്തിയഞ്ചിലേറെ കുത്തും ഏല്പിച്ചതിനു പുറമേ ഒരു കൈ വെട്ടിമാറ്റുകയും ചെയ്തിരുന്നു. കോടതി കടുത്ത ശിക്ഷ വിധിക്കുമെന്ന ഭയമായിരിക്കാം ജീവനൊടുക്കാൻ കാരണമെന്ന് കരുതുന്നു.
പൂയപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ചെങ്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്തു.