കൊട്ടാരക്കര: സ്കൂളിൽ നിന്നും വനത്തിൽ പഠനയാത്രയ്ക്ക് പോകവെ പാമ്പ് കടിയേറ്റ പന്ത്രണ്ടുകാരന് ചികിത്സ വൈകിച്ചതിന് സ്കൂൾ അധികൃതർക്കെതിരെ ഇന്ന് ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകും. നെടുമൺകാവ് ഗവ.യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥി എ.എസ്.അഭിനവിനെയാണ് (12) പാമ്പ് കടിയേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 16ന് ആയിരുന്നു പഠനയാത്രയ്ക്കായി കുട്ടികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം തെൻമല വനത്തിൽ എത്തിയത്. രാവിലെ 11.30 ഓടെ വനത്തിലൂടെ സഞ്ചരിക്കുമ്പോൾ കുട്ടിയുടെ കാലിൽ പാമ്പ് കടിയേറ്റു. ഉടൻ പാലരുവിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ കുട്ടിയ്ക്ക് വിഷത്തോട് പ്രതിരോധിക്കാനുള്ള ആന്റീവനം കുത്തിവയ്ക്കുന്നതിന് രക്ഷാകർത്താവിന്റെ സമ്മത പത്രം വേണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. പ്രഥമാദ്ധ്യാപികയുടെ സമ്മത പത്രം മതിയാകുമെന്ന് അധികൃതർ പറഞ്ഞെങ്കിലും അദ്ധ്യാപിക അത് നൽകാൻ തയ്യാറായില്ല. കൊട്ടാരക്കര നിന്നും രക്ഷിതാക്കൾ എത്തിയിട്ട് ആന്റീവനം നൽകിയാൽ മതിയെന്ന് പ്രഥമാദ്ധ്യാപിക നിർബന്ധം പിടിച്ചതായും അതുകൊണ്ട് കുട്ടിയുടെ നില ഗുരുതരമായെന്നും ബന്ധുക്കൾ പറയുന്നു. തീർത്തും ഗുരുതരാവസ്ഥയിലെത്തിയശേഷം ഉച്ചയോടെയാണ് കുട്ടിയെ ഐ.സി.യുവിലേക്ക് മാറ്റിയത്. പ്രഥമാദ്ധ്യാപികയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയ്ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്കും മറ്റ് അധികാരികൾക്കും പരാതി നൽകുന്നതെന്ന് കുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു. കുട്ടി ഈ നിലയിൽ ആശുപത്രിയിൽ തുടരുമ്പോഴും സ്കൂളിൽ നിന്നും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പള്ളിമൺ അജിമന്ദിരത്തിൽ അജിത് കുമാറിന്റെയും സന്ധ്യയുടെയും മകനാണ് അഭിനവ്. മരുന്നിനോട് പ്രതികരിച്ച് തുടങ്ങിയ കുട്ടി ആരോഗ്യ നില വീണ്ടെടുക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.