പൊൻമന: കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവം നാളെ സമാപിക്കും. ആയിരത്തിൽപ്പരം കുടിലുകളിൽ വൃശ്ചികം ഒന്ന് മുതൽ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഭജനം പാർക്കുന്ന പതിനായിരങ്ങൾ നാളെ രാത്രിയോടെ ദേവീസന്നിധിയിൽ നിന്ന് യാത്രയാവും.
കഴിഞ്ഞ പന്ത്രണ്ട് രാവും പകലും വലിപ്പചെറുപ്പമില്ലാതെ വ്രതാനുഷ്ഠാനത്തോടെ ഒരേമണ്ണിൽ കടൽക്കാറ്റേറ്റ് എല്ലാ ദുഃഖങ്ങളും മറന്ന് ക്ഷേത്രത്തിലെ അന്നദാനവും പുഴുക്കും ഒരുമിച്ചിരുന്ന് കഴിച്ച് ഉറ്റബന്ധുക്കളെ പോലെയാണ് ഭക്തർ കഴിഞ്ഞിരുന്നത്.
തിരുമുടി എഴുന്നള്ളത്ത് ഓരോ കുടിലിലും എത്തി പ്രസാദം നൽകി ഭക്തരെ അനുഗ്രഹിക്കുമ്പോൾ, ദുരിതങ്ങളൊക്കെ ഒഴിഞ്ഞ ആത്മസംതൃപ്തിയോടെ അടുത്തവർഷവും ഇവിടെ വരാൻ അനുഗ്രഹം തരണേയെന്ന പ്രാർത്ഥനയോടെ അവർ വീടുകളിലേക്ക് മടങ്ങും.
ക്ഷേത്രത്തിലെ അരയാലിൽ മണി കെട്ടി തൊഴുന്നതോടൊപ്പം, അൻപറ, അരിപ്പറ, നെൽപ്പറ, മഞ്ഞൾപ്പറ, പഞ്ചസാരപ്പറ, നാണയപ്പറ എന്നിവ സമർപ്പിക്കാനും ദീപാരാധന തൊഴാനും ദിനംപ്രതി പതിനായിരങ്ങളാണ് എത്തുന്നത്.