കൊല്ലം: കരിമണൽ ഖനനത്തിനായി കെ. എം. എം. എൽ കൂടിയൊഴിപ്പിച്ച ചവറ കോവിൽവട്ടം പ്രദേശ വാസികൾക്ക് കരാർ വ്യവസ്ഥപ്രകാരം കമ്പനി ആനുകൂല്യങ്ങൾ നൽകിയില്ലെന്ന പരാതിയിൽ നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് വ്യവസായവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കെ. എം. എം. എൽ മാനേജിംഗ് ഡയറക്ടറും റിപ്പോർട്ട് നൽകണം. പ്രദേശത്ത് ജനങ്ങൾക്ക് അധിവസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി സമർപ്പിച്ച പരാതിയിൽ പറയുന്നു. ഖനനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ഉറപ്പുനൽകിയ പുനരധിവാസം കമ്പനി നടപ്പാക്കിയില്ല. കടൽവെള്ളം ഇരച്ചുകയറി സ്കൂളിനും പള്ളിക്കും നാശ നഷ്ടമുണ്ടാക്കുന്ന സ്ഥിതിവിശേഷം നിലവിലുണ്ട്. സ്ഥലത്ത് വലിയ ഗർത്തങ്ങൾ രൂപം കൊണ്ടിട്ടുണ്ട്.
കമ്മിഷൻ കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിലാണ് പരാതി സമർപ്പിച്ചത്. മോൺ. ഫാദർ വിൻസെന്റ് മച്ചാടോ, മനുഷ്യാവകാശ കമ്മിഷൻ അംഗമായിരുന്ന പ്രൊഫ.എസ്. വർഗീസ്, ഫാദർ ജോർജ് സെബാസ്റ്റ്യൻ, ഫാദർ ആബേൽ ലൂഷ്യസ്, യോഹന്നാൻ ആന്റണി എന്നിവരാണ് കമ്മീഷൻ അധ്യക്ഷനെ കണ്ടത്.
ശക്തികുളങ്ങര വില്ലേജിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.