കുന്നംകുളം: മുന്നിൽ തടസമായി വരുന്ന ഏതു വസ്തുവിനെയും സെൻസർ ചെയ്യാനും തട്ടി തെറിപ്പിക്കും. വശങ്ങളിൽ നിന്നും വസ്തുക്കൾ തടസമായി വരുകയാണെങ്കിൽ തനിയെ ദിശമാറും.
രക്ഷാപ്രവർത്തനം നടത്തുന്നതിന് പ്രത്യേക സൗകര്യങ്ങളുള്ള മൾട്ടിഫംഗ്ഷണൽ രക്ഷാ ബോട്ട് കണ്ടുപിടുത്തവുമായാണ് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ കോഴിക്കോട് ജി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളായ ഹ്യദ്യ മനോജും നീത ലക്ഷ്മിയുമെത്തിയത്. കേരളത്തെ വെള്ളത്തിലാഴ്ത്തിയ 2018ലെയും 2019ലെയും പ്രളയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയവുമായി പരീക്ഷണത്തിൽ ഏർപ്പെട്ടത്.
ബോട്ട് ഓടിക്കുന്നതിൽ മുൻപരിചയം ഇല്ലാത്തവർക്കും ഏതു ഘട്ടത്തിലും എളുപ്പത്തിൽ ഓടിക്കാവുന്ന ബോട്ടാണിത്. യന്ത്രസഹായത്താലും അല്ലാതെയും ഉപയോഗിക്കാം.
ഇന്റലിജന്റ് യൂണിറ്റ്, ബ്ലൂടൂത്ത് / വൈഫൈ യൂണിറ്റ്, മാനുവൽ യൂണിറ്റ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് യൂണിറ്റുകളാണ് ബോട്ടിനുള്ളത്. ഇന്റലിജന്റ്സ് യൂണിറ്റിന്റെ പ്രധാന ഭാഗം മുൻകൂട്ടി പ്രോഗ്രാം ചെയ്തു വച്ച മൈക്രോ കൺട്രോളറാണ്. മുന്നിൽ തടസമായി വരുന്ന ഏതു വസ്തുവിനെയും സെൻസർ ചെയ്യാനും തട്ടി തെറിപ്പിക്കാനും അതുവഴി കഴിയും.
ബ്ലൂടൂത്ത് / വൈഫൈ സഹായത്തോടെ നിശ്ചിത ദൂരത്തിൽ നിന്ന് പ്രവർത്തിപ്പിക്കാനുമാകും. മൊബൈലിൽ നിന്ന് ഉൾപ്പെടെ ഒരു സോഫ്റ്റ് വെയർ ഉപയോഗിച്ച് ബോട്ട് നിറുത്താൻ ഉൾപ്പടെയുള്ള സൗകര്യം ഉണ്ട്. ബോട്ടിനുള്ളിൽ ഇരുന്നു കൊണ്ട് ഒരാൾക്ക് പ്രവർത്തിപ്പിക്കാവുന്ന ലളിതമായ രീതിയാണ് മാനുവൽ യൂണിറ്റിന്റേത്.
വൃദ്ധർക്കും, ഗർഭിണികൾക്കും കുട്ടികൾക്കും ബോട്ടിലേക്ക് കയറാനായി ഘടിപ്പിച്ചിരിക്കുന്ന മെക്കാനിക്കൽ ചവിട്ടുപടികൾ. കുടുങ്ങിക്കിടക്കുന്നവരെയും വസ്തുക്കളെയും സുരക്ഷിതമായി മാറ്റാവുന്ന ലിഫ്റ്റിംഗ് യൂണിറ്റ്. മരിച്ചവരേയോ, അബോധാവസ്ഥയിലുള്ളവരെയോ, അംഗഭംഗം വന്നവരേയോ വെള്ളത്തിൽ നിന്നും മറ്റും എടുക്കുന്നതിനുള്ള പിക്കിംഗ് യൂണിറ്റ്... അങ്ങനെ സവിശേഷതകളേറെ. സോളാർ എനർജിയിലും ബാറ്ററിയിലും പ്രവർത്തിപ്പിക്കാം എന്നതിനാൽ ഇത് പരിസ്ഥിതി സൗഹൃദവുമാണ്. ഭാരവും ചെലവും കുറവായതിനാൽ ബോട്ട് ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.