കുന്നംകുളം: പുത്തൻ പരീക്ഷണങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയ്ക്ക് സമാപനം. 122 ഇനങ്ങളിലായി 5134 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 1718 ആൺകുട്ടികളും 2427 പെൺകുട്ടികളുമാണ് എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ പങ്കെടുത്തത്. എൽ.പി, യു.പി ഉൾപ്പെടെയുള്ള സ്‌പെഷ്യൽ സ്‌കൂൾ സ്‌കൂൾ ശാസ്ത്രമേളയിൽ 989 കുട്ടികൾ പങ്കെടുത്തതിൽ 573 പെൺകുട്ടികളും 416 ആൺകുട്ടികളും ഉൾപ്പെടുന്നു.

സമകാലികവും ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നതുമായ ഒട്ടേറെ വിഷയങ്ങളുമായാണ് കുട്ടികൾ ശാസ്ത്രമേളയ്ക്കെത്തിയത്. പ്രളയത്തെ അതിജീവിക്കാനുള്ള പോംവഴികൾ, പ്രകൃതി സംരക്ഷണത്തിനുള്ള ഉപാധികൾ, കൃഷിയെ പരിപാലിക്കുന്ന ശാസ്ത്രീയ രീതികൾ, ഐ.ടി രംഗത്തെ പുത്തൻ സാദ്ധ്യതകൾ, ഗണിത ശാസ്ത്രത്തിലെ പുതുമകൾ എന്നിവയെല്ലാം കുട്ടി ശാസ്ത്രജ്ഞൻമാരുടെ മേളയിൽ ഏറെ ശ്രദ്ധേയമായി.

ഭിന്നശേഷിയുള്ള കുട്ടികളുടെയും ബധിരരായ കുട്ടികളുടെയും ശാസ്ത്ര വൈഭവങ്ങൾ പ്രവൃത്തി പരിചയമേളയിൽ ഏറെ ചർച്ചയായി. ശാസ്ത്രമേളയിൽ സയൻസ് വിഷയത്തിൽ 18 ഇനങ്ങളിലും ഗണിത ശാസ്ത്രത്തിൽ ഒമ്പത് ഇനങ്ങളിലും സാമൂഹിക ശാസ്ത്രത്തിൽ 15 ഇനങ്ങളിലും ഐ.ടിയിൽ 12 ഇനങ്ങളിലുമാണ് മത്സരങ്ങൾ നടന്നത്. പ്രവൃത്തി പരിചയമേളയിൽ മാത്രം 68 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.

സയൻസ്, സാമൂഹിക ശാസ്ത്രം, ഗണിതം, ഐ.ടി, പ്രവൃത്തി പരിചയമേള എന്നിവയിൽ ഒന്നു മുതൽ മൂന്നു സ്ഥാനം വരെയുള്ള ജില്ലകൾ, സ്‌കൂളുകൾ എന്നിവയ്ക്ക് ഓവറാൾ ചാമ്പ്യൻ പട്ടവും സമ്മാനിച്ചു.