custody-death

തൃശൂർ: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദളിത് യുവാവ് ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടൻ വിനായകൻ തൂങ്ങി മരിച്ച കേസിൽ, പൊലീസുകാർ മർദ്ദിച്ചെന്ന് വ്യക്തമാക്കുന്ന ആദ്യ കുറ്റപത്രം ക്രൈംബ്രാഞ്ച് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.

പാവറട്ടി സ്‌റ്റേഷനിലെ പൊലീസുകാരായ ടി.പി ശ്രീജിത്ത്, കെ. സാജൻ എന്നിവർ ചേർന്ന് വിനായകനെ മർദ്ദിച്ചെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്യായമായി തടങ്കലിൽ വച്ചു, മർദ്ദിച്ചു, ഭീഷണിപ്പെടുത്തി, പട്ടികജാതി വർഗ അതിക്രമ നിരോധന നിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തൃശൂർ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസാണ് കുറ്റപത്രം സമർപ്പിച്ചത്. കസ്റ്റഡിമർദ്ദനവും ആത്മഹത്യയും രണ്ട് കേസായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും, കസ്റ്റഡി മർദ്ദനം സംബന്ധിച്ച കുറ്റപത്രമാണ് സമർപ്പിച്ചതെന്നും രണ്ടാമത്തെ കേസിലെ കുറ്റപത്രത്തിൽ ആത്മഹത്യയ്‌ക്ക് കാരണമായവ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2017 ജൂലായ് 17നാണ് വിനായകനെ പാവറട്ടിയിൽ വച്ച് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്തത്. വീട്ടുകാരെത്തിയപ്പോഴാണ് വിട്ടയച്ചത്. പിറ്റേന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ക്രൂരമായ മർദ്ദനമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ലോക്കൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയതോടെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ലോകായുക്തയിലും കുടുംബം പരാതി നൽകിയിരുന്നു. എസ്.സി - എസ്.ടി ആക്ട് അനുസരിച്ച് കേസെടുക്കാത്തതിനെ ലോകായുക്ത രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നീടാണ് ഈ വകുപ്പും ദേഹോപദ്രവം ഏൽപ്പിച്ചെന്ന വകുപ്പും ചുമത്തി കേസ് അന്വേഷണം മാറ്റിയത്. പൊലീസിന്റെ പീഡനത്തിൽ മനം നൊന്ത്, വിനായകൻ തൂങ്ങിമരിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കസ്റ്റഡി മർദ്ദനത്തെ സാധൂകരിക്കുന്നതാണ് റിപ്പോർട്ട്.