തൃശൂർ : മാനസികാരോഗ്യ പ്രശ്‌നമുള്ള സഹോദരിക്ക് ആവശ്യമായ ചികിത്സ നൽകാൻ അമ്മയും അമ്മയുടെ ഇളയമ്മയും അനുവദിക്കുന്നില്ലെന്ന് കാട്ടി മൂത്ത സഹോദരി നൽകിയ പരാതിയിൽ ചീഫ് ജുഡീഷ്യൽ ഫസ് റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം സഹോദരിയെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെക്കോട്ടയിലെ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തൃശൂർ അഞ്ചേരിച്ചിറയിലാണ് സംഭവം. മൂത്ത സഹോദരി തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസിന് നൽകിയ പരാതിയെ തുടർന്ന് വനിതാ പ്രൊട്ടക്‌ഷൻ ഓഫീസറും ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം ഓഫീസറും സംഭവമന്വേഷിച്ച് പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിന്മേൽ വനിതാ സെൽ ഇൻസ്‌പെക്ടറും അന്വേഷണം നടത്തി. ഈ അന്വേഷണ റിപ്പോർട്ടുകളനുസരിച്ചാണ് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതി രോഗിയായ സഹോദരിയെ കോടതി മുമ്പാകെ ഹാജരാക്കാൻ ഉത്തരവിട്ടത്. കോടതി ഉത്തരവിനെ തുടർന്ന് തൃശൂർ എൽ.ആർ തഹസിൽദാർ എം.കെ. ഇന്ദു , ഡെപ്യുട്ടി തഹസിൽദാർ നിഷ ആർ. ദാസ് , വനിതാ ശിശു വികസന വകുപ്പ് ഓഫീസർ ഷീബ. എൽ നാലപ്പാട്ട്, ജില്ലാ മാനസികാരോഗ്യ പരിപാടി ഓഫീസർമാരായ ജിമ്മിക്ക് ജോർജ് , ലബീന .കെ, അരുൺ റോയ്, ഒല്ലൂർ എസ്.ഐ എസ്. സിനോജ് , വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ പി.വി സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.