lovers

മാള: വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ വധു താലിമാലയടക്കമുള്ള ആഭരങ്ങളുമായി കാമുകനൊപ്പം മുങ്ങി. താലി അടക്കം നാല് പവന്റെ മാലയും വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നൽകിയ ഒരു പവന്റെ വളയുമായാണ് വധു മുങ്ങിയത്. കോതമംഗലം തൃക്കാരിയൂർ സ്വദേശിനിയാണ് യുവതി. മാള സ്വദേശിയാണ് യുവാവ്. നവംബർ പത്തിന് വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവർ കഴിഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് കോതമംഗലത്തെ വധുവിന്റെ വീട്ടിലേക്ക് വരന്റെ കാറിൽ വിരുന്നിനായി പോയി. പിറ്റേന്നാണ് വീട്ടിലെത്തിയ കാമുകനൊപ്പം വധു മുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസിൽ നവവരൻ പരാതി നൽകി.

യുവതിയെ മറ്റൊരു യുവാവുമായി ഒളിച്ചോടിയ ശേഷം കസ്റ്റഡിയിലെടുത്തിരുന്നതായി പൊലീസ് അറിയിച്ചെന്ന് യുവാവ് പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ടും വഞ്ചനാക്കുറ്റവും കാട്ടി കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് യുവാവ്. തിരുവനന്തപുരത്ത് ഹോട്ടലിൽ മാനേജരായ യുവാവ് സമുദായത്തിന്റെ ബുക്ക്‌ലെറ്റ് വഴിയാണ് പെണ്ണിനെ കണ്ടെത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും പരസ്പരം ഫോണിലൂടെ സംസാരിക്കുക മാത്രമല്ല വാട്‌സ് ആപിലൂടെ സ്ഥിരമായി ചാറ്റ് ചെയ്യാറുമുണ്ടായിരുന്നു. വിവാഹ ദിവസം കുടുംബ വീട്ടിൽ നിന്ന് വസ്ത്രങ്ങൾ പോലും കൊണ്ടുവരാതിരുന്ന ഇവർക്ക് പിറ്റേന്ന് യുവാവ് ഏഴായിരം രൂപയുടെ വസ്ത്രങ്ങളാണ് വാങ്ങി നൽകിയത്. ഈ വസ്ത്രങ്ങളും നഷ്ടപ്പെട്ടു. വിവാഹ ശേഷം ബന്ധുവീടുകളിൽ വിരുന്നിന് പോയ ശേഷം നിരവധി സ്ഥലങ്ങളിൽ ഇരുവരും ഒരുമിച്ച് ചുറ്റാനും ചിത്രങ്ങൾ എടുക്കാനും പോയി. മേക്കപ്പ് സാധനങ്ങൾ തിരിച്ചുകൊടുക്കാൻ കോതമംഗലത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് വഴിയിൽ കാറുമായി കാമുകൻ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തിരിച്ച് ഇവർ വീട്ടിലെത്തി ഒരു മണിക്കൂറിനകം കാറുമായി കാമുകൻ എത്തുകയായിരുന്നു.