മാള: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ പേരിൽ 7.15 കോടിയുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കമായി. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീർത്ഥ കേന്ദ്രത്തിൽ നടന്ന പൊതുസമ്മേളനത്തിലാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ഇരിങ്ങാലക്കുട രൂപത, ഹോളി ഫാമിലി സന്യാസിനി സമൂഹം, മങ്കിടിയാൻ കുടുംബം എന്നിവരാണ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി പണം നീക്കിവച്ചത്. വീട് നിർമ്മാണം, പഠന സഹായം, ചികിത്സ, വിവാഹ ധനസഹായം, കുടുംബക്ഷേമം തുടങ്ങിയ ഇനങ്ങളിലായാണ് തുക ചെലവഴിക്കുന്നത്. ഇതിനായി ഇരിങ്ങാലക്കുട രൂപത രണ്ട് കോടിയും ഹോളി ഫാമിലി സന്യാസിനി സമൂഹം അഞ്ച് കോടിയും മറിയം ത്രേസ്യയുടെ തറവാട്ട് കുടുംബമായ മങ്കിടിയാൻ കുടുംബം 15 ലക്ഷവും നൽകും.
രണ്ട് വർഷം നീണ്ടു നിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനത്തിൽ ആറ് ലക്ഷം രൂപ വില വരുന്ന 50 വീടുകളാണ് നിർമ്മിക്കുന്നത്. പുത്തൻചിറ കുതിരത്തടത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് ഒന്നേമുക്കാൽ ഏക്കർ സ്ഥലത്തിൽ ലഹരി വിമുക്ത സാന്ത്വന ഭവനം നിർമ്മിക്കും. കുറ്റിക്കാട് പാവപ്പെട്ട കിടപ്പുരോഗികൾക്കായി അഭയകേന്ദ്രം തുടങ്ങും. പ്രമേഹ രോഗമുള്ള കുട്ടികൾക്ക് ഇൻസുലിൻ പമ്പ് നൽകുന്ന പദ്ധതിയും നടപ്പാക്കും. ഈ പദ്ധതികളുടെ ഉദ്‌ഘാടനവും 16 ന് ആഘോഷങ്ങളുടെ ഭാഗമായി നടക്കും.