തൃശൂർ: യാത്രാടിക്കറ്റ് നൽകാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കാൻ റീജ്യണൽ ട്രാൻസ്‌പോർട്ട് കമ്മിറ്റി തീരുമാനിച്ചു. പെർമിറ്റ് വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി ടിക്കറ്റ് നൽകാത്ത സ്വകാര്യ ബസുകളിലെ കണ്ടക്ടർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുളള നടപടികളാണ് സ്വീകരിക്കുക.
തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ, പ്രത്യേകിച്ച് തൃശൂർ ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ടിക്കറ്റ് നൽകുന്നില്ലെന്ന പരാതിയിലാണ് നടപടി.

വിദ്യാർത്ഥികളെ കയറ്റാതിരിക്കുക, അർഹരായവർക്ക് കൺസഷൻ നൽകാതിരിക്കുക, എയർ ഹോൺ, മ്യൂസിക് ഹോൺ എന്നിവ ഘടിപ്പിക്കുക, സ്റ്റീരിയോ സിസ്റ്റം ഘടിപ്പിക്കുക, സ്പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതിരിക്കുക, ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ യൂണിഫോം, നെയിം ബാഡ്ജ് എന്നിവ ധരിക്കാതിരിക്കുക, വാഹനത്തിന് ഫെയർ ചാർജ്ജ്, വാഹനത്തിന് പുറത്ത് സമയപട്ടിക എന്നിവ പ്രദർശിപ്പിക്കാതിരിക്കുക, അനുവദിച്ച ട്രിപ്പുകളിൽ സർവീസ് നടത്താതിരിക്കുക, ഫസ്റ്റ് എയ്ഡ് ബോക്‌സ് സൂക്ഷിക്കാതിരിക്കുക. ഇത്തരം നിയമലംഘനങ്ങൾക്കതിരെയും കർശന നടപടികൾ സ്വീകരിക്കും. ഇക്കാര്യങ്ങൾ കർശനമായി നിരീക്ഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ ചുമതലപ്പെടുത്തി.